മോസ്‌കോ : രാജ്യദ്രോഹികളെ തുടച്ചുനീക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ മുന്നറിയിപ്പ്. യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരും യു.എസിനെയും മറ്റു രാജ്യങ്ങളെയും സഹായിക്കുന്നവരും റഷ്യയെയാണ് വഞ്ചിക്കുന്നതെന്നും ഇവരെ ഉദ്ദേശിച്ചാണ് പറയുന്നതെന്നും പുടിന്‍ പറഞ്ഞു. വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാൻ റഷ്യക്കാർക്ക് സാധിക്കുമെന്നും ചതിക്കുന്നവരെ കടിച്ചുതുപ്പുമെന്നും പുടിൻ വ്യക്തമാക്കി.
സ്വയം ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ, രാജ്യത്തിന്‍റെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും ഇത് അത്യാവശ്യമാണ്. ഇത്തരം വെല്ലുവിളികള്‍ അതിനാല്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. റഷ്യയെ നശിപ്പിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.
റഷ്യൻ ടിവി ചാനലിൽ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങൾ വന്നതിനു പിന്നാലെയാണ് പുടിന്റെ പ്രസ്താവന. റഷ്യയ്ക്കകത്തും പുറത്തും യുദ്ധത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇത് നടത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കമാണ് ചുമത്തുന്നത്. വിലക്കു ലംഘിച്ചു പ്രക്ഷോഭം നടത്തിയ നൂറുകണക്കിനാളുകളെ റഷ്യയില്‍ അറസ്റ്റ് ചെയ്തു.