ന്യൂഡൽഹി: ദേശീയ ഗിരിവർഗ കമ്മിഷൻ ഉടൻ തന്നെ കേരളം സന്ദർശിക്കണമെന്ന് രാജ്യസഭയിൽ ആവശ്യമുന്നയിച്ച് സുരേഷ് ഗോപി എംപി. കേരളത്തിലെ പ്രധാന ട്രൈബൽ ഇടമായ വയനാട്ടിലെ ഗോത്രവിഭാഗങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാണെന്നും, എത്രയും വേഗം കമ്മിഷനെ അങ്ങോട്ടേക്കയക്കാൻ വകുപ്പ് മന്ത്രിയോട് താൻ അഭ്യർത്ഥിക്കുകയാണെന്നും സുരേഷ് ഗോപി സഭയിൽ പറഞ്ഞു.

‘എന്റെ കൈയിൽ ഇതുസംബന്ധിച്ച രേഖകളൊന്നുമില്ല. പക്ഷേ നേരിട്ടനുഭവിച്ച ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പ് ഞാൻ വയനാട് സന്ദർശിച്ചിരുന്നു. നൂറിലധികം വരുന്ന അവിടുത്തെ കോളനികളെ ഉൾപ്പെടുത്തികൊണ്ട് സംഘടിപ്പിച്ച 27 യോഗങ്ങളിലാണ് പങ്കെടുത്തത്. മറ്റുപല എംപിമാരും അവരുടെ സംസ്ഥാനങ്ങളിൽ ഗോത്രവിഭാഗങ്ങൾക്കുവേണ്ടിയുള്ള തുക വിജയകരമായി ചെലവഴിക്കപ്പെട്ടത് കേട്ടിട്ട് അസ്വസ്ഥനായി ഇരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. കാരണം എന്റെ സംസ്ഥാനത്ത് നിന്നും അത്തരത്തിലൊരു പ്രതികരണമല്ല ലഭിച്ചത്’.

ഉദാഹരണമായിട്ട് സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയത് വയനാട് പുൽപ്പളളിയിലെ കുളത്തൂർ കോളനിയിലെ പ്രശ്‌നങ്ങളായിരുന്നു. കുടിവെള്ളം പോലും ഇതുവരെയും അവിടത്തുകാർക്ക് ലഭ്യമായിട്ടില്ല. ഒടുവിൽ തന്റെ കൈയിൽ നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കിയാണ് അതിന് സൗകര്യമൊരുക്കിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

കുളത്തൂർ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തിൽപെട്ടവരും നാട്ടുകാരും ഉൾപ്പെടെ 2000ത്തോളം പേർ താമസിക്കുന്നയിടമാണ്. അവിടെ എത്തിയപ്പോൾ അവർക്ക് കുടിക്കാൻ പോലും വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കോളനിക്കാരുടെ പരാതി കേട്ട താൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി പമ്പും മോട്ടറും ഉൾപ്പെടെ വാങ്ങി നൽകി. ഇവിടുത്തെ കുടിവെളള വിതരണ ടാങ്കിലേക്ക് വെളളം എത്തിക്കാനുളള പമ്പ് വരെ താൻ വാങ്ങി നൽകേണ്ടി വന്നു. ഒടുവിൽ രാത്രി 120 കിലോമീറ്റർ വീണ്ടും യാത്ര ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

12 വർഷം മുൻപ് സംസ്ഥാന സർക്കാർ പുനരധിവസിപ്പിച്ചുവെന്ന് അവകാശപ്പെട്ട ആദിവാസികൾ ഇപ്പോഴും കുടിലുകളിലാണ് താമസിക്കുന്നതെന്നും മഴ പെയ്താൽ ഒരു തുളളി വെളളംപോലും പുറത്തുപോകാത്ത സ്ഥിതിയാണ് ഈ കുടിലുകളിലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെത് ശോചനീയവും അങ്ങേയറ്റം സങ്കടകരവുമാണ്.

കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കേന്ദ്രസർക്കാർ പദ്ധതിപ്രകാരമാണ് വൈദ്യുതി എത്തിച്ചത്. സമ്പൂർണ വൈദ്യുതീകരണം നടത്തുന്ന രാജ്യത്തെ അവസാന ഗ്രാമമായിരുന്നു ഇടമലക്കുടി. പക്ഷെ അവിടുത്തെ ആദ്യ വീട് മുതൽ അവസാന വീട് വരെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ പെടുന്നതാണ്. അവർ അത് ചെയ്‌തോ ഇല്ലയോ എന്നാണ് തന്റെ ചോദ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞാലും താൻ ഉന്നയിച്ച വസ്തുതകൾ തെറ്റാണെങ്കിൽ തന്റെ സുഹൃത്തും ഇടത് പ്രതിനിധിയുമായ ബ്രിട്ടാസിന് അത് സഭയിൽ സ്ഥാപിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇടമലക്കുടിക്കായി താൻ 12.5 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും ചെലവഴിച്ചു. എന്നാൽ ഒന്നര വർഷത്തിന് ശേഷമേ പദ്ധതി പൂർത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്ന് കളക്ടർ അറിയിച്ചു. തന്റെ കാലാവധി ഏപ്രിലിൽ അവസാനിക്കുകയാണ്. അതുകൊണ്ടു തന്നെ ആ പണം വെറുതെ പാഴാക്കാനാകില്ല. 5.7 ലക്ഷം രൂപ കൂടി തന്റെ പോക്കറ്റിൽ നിന്ന് നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

2018 ൽ കേന്ദ്രസർക്കാരിന്റെ ട്രാൻസ്‌ഫോർമേഷൻ ഒഫ് ആസ്‌പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ വയനാട് ജില്ലയെ ഉൾപ്പെടുത്താൻ നോക്കിയപ്പോൾ അന്നത്തെ ചീഫ് സെക്രട്ടറി എതിർക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ആ ഉദ്യോഗസ്ഥന്റെ പേര് പറയാൻ താൻ താൽപര്യപ്പെടുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. താനും ഒപ്പമുണ്ടായിരുന്ന പിസി തോമസും സമരത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് ചീഫ് സെക്രട്ടറി ഇത് പിൻവലിക്കാൻ നിർബന്ധിതമായത്. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും അതിൽ വലിയ ചോദ്യങ്ങളാണ് തുടരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ആദിവാസി കോളനികളിലെ നവജാത ശിശുമരണം ഇപ്പോഴും ഉയർന്ന് നിൽക്കുകയാണ്. ഗോത്ര ജനതയുടെ ആരോഗ്യത്തിൽ വലിയ പങ്ക് വഹിച്ചിരുന്ന റാഗി പോലുളള സാധനങ്ങൾ കൃഷി ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. പകരം റേഷനുകൾ അവരുടെ കുടിലുകളിലേക്ക് കുത്തിനിറയ്ക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആദിവാസി വിഭാഗങ്ങൾക്കിടയിൽ പരമ്പരാഗത ആയൂർവേദ വൈദ്യം പ്രാക്ടീസ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും ഇടപെടൽ ഉണ്ടാകണമെന്നും ഇത് സംബന്ധിച്ച് പാർലമെന്റിൽ നിയമഭേദഗതി നടത്തിയിട്ടുളളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അല്ലെങ്കിൽ ഇവരുടെ ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളിലെ പേറ്റന്റ് കമ്പനികൾ സ്വന്തമാക്കുന്ന സ്ഥിതിയുണ്ടാകുമെന്നും എംപി മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here