റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ കൂടുതൽ പുരോഗതി കൈവരിക്കാനായില്ലെന്ന് റഷ്യ. സ്വീകാര്യമല്ലാത്ത നിർദേശങ്ങൾ നൽകുക വഴി സമാധാന ചർച്ചകൾ സ്തംഭിപ്പിക്കാനാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.
ചർച്ചക്ക് തയാറാണെന്നും എന്നാൽ, റഷ്യയുടെ അന്ത്യശാസനം അനുസരിച്ച് കീഴടങ്ങില്ലെന്നും യുക്രെയ്ൻ വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചക്ക് അടിത്തറ ഒരുക്കണമെങ്കിൽ ചർച്ചകളിൽ കാര്യമായൊരു പുരോഗതി ഉണ്ടാകേണ്ടതുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകളിലൂടെ ഒരു സമവായത്തിലെത്താൻ യുക്രെയ്നെക്കാൾ കൂടുതൽ സന്നദ്ധത റഷ്യ കാണിക്കുന്നുണ്ടെന്ന് പെസ്കോവ് ആവർത്തിച്ചു.
യുക്രെയ്നുമേൽ തങ്ങളുടെ സ്വാധീനം ഉപയോഗിക്കാൻ കഴിയുന്നവർ ചർച്ചകൾക്ക് കൂടുതൽ പുരോഗതിയുണ്ടാക്കാൻ സഹായിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു.