ഹോളിവുഡ് താരം ജോണി ഡെപ്പിന്റെയും നടിയും മുൻ ഭാര്യയുമായ ആംബർ ഹേഡിന്റെയും കോടതി പോരാട്ടം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡെപ്പിനെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി ദിവസങ്ങൾക്ക് മുമ്പാണ് ആംബർ രംഗത്തെത്തിയത്.
2015 ലാണ് ജോണി ഡെപ്പും ആംബർ ഹെഡും വിവാഹിതരായത്. ഡെപ്പ് നിരവധി തവണ ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. കഴിഞ്ഞ ദിവസം കോടതി മുറിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. താൻ ആദ്യമായി ജോണി ഡെപ്പിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചുമൊക്കെ നടി കോടതിയിൽ വിവരിച്ചു.
വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ക്രൂരതയ്ക്ക് ഇരയായത്. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലായിരുന്നപ്പോൾ ജോണി ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങിയത്. തർക്കത്തിനിടെ മദ്യക്കുപ്പിയെടുത്ത് താൻ നിലത്തടിച്ച് പൊട്ടിച്ചു. ഇതോടെ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് തനിക്കുനേരെ എറിഞ്ഞു. കൂടാതെ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച് അത് തന്റെ കഴുത്തിനോടു ചേർത്ത് പിടിച്ച് മുഖം വികൃതമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഡെപ്പ് തന്റെ നൈറ്റ് ഗൗൺ വലിച്ചുകീറി കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നും ആംബർ കോടതിയിൽ പറഞ്ഞു.
ഇതിനുപിന്നാലെ മുൻ പങ്കാളികൾ ആകസ്മികമായി കോടതിയിൽ മുഖാമുഖം വന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആംബറിന് കോടതി മുറിയിൽ നിന്ന് പുറത്തുപോകാൻ വഴിയൊരുക്കാൻ ജോണിയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ, നടന്റെ മുഖത്ത് പിരിമുറുക്കം കാണാം.
ഡെപ്പ് എഴുന്നേറ്റ് ആംബറിന്റെ അടുത്തേക്ക് പോകുന്നു. ഡെപ്പിനെ കണ്ട് ഭയന്നുവിറച്ച് നടി പിന്നോട്ട് പോകുന്നു. ഇതോടെ കോടതി ഉദ്യോഗസ്ഥൻ നടന് നേരെ കൈചൂണ്ടി, ഒരു പടി പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. ഉടൻ തന്നെ ഡെപ്പ് പിന്തിരിഞ്ഞു. ഇരുവരും മുഖാമുഖം നോക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.