കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലാസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 27 പേരുടെ നില അതീവ ഗുരുതരവുമാണ്. പരീക്ഷക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. പടിഞ്ഞാറന്‍ കാബൂളിലെ ദഷ് ഇ ബര്‍ച്ചി എന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ന്യൂനപക്ഷമായ ഹസാര സമുദായം താമസിക്കുന്ന, ഷിയാ മുസ്ലീങ്ങള്‍ കൂടുതലുളള സ്ഥലമാണിത്. കൂടാതെ അഫ്ഗാനിലെ ധാരാളം സ്‌ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുളള സ്ഥലമാണിത്.

സുരക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആളപായം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദള്‍ നാഫി ഠാക്കൂര്‍ അറിയിച്ചു. താലിബാന്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ എത്തിയ ശേഷം അഫ്ഗാനിസ്ഥാനില്‍ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിന് അവസാനമാവുകയും അതോടൊപ്പം അക്രമത്തിന് ഗണ്യമായ കുറവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാമിസ്റ്റ് ഭീകരരുടെ നേതൃത്വത്തില്‍ സുരക്ഷാ ഭീഷണികള്‍ ഉയര്‍ന്നുവന്നിരുന്നു.

 

സ്‌ഫോടനം നടന്ന അഫ്ഗാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ താമസിക്കുന്നവരില്‍ പലരും ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍കാല ആക്രമണങ്ങളില്‍ ഇരയായിരുന്ന ഹസാര ജനതയാണ്. സ്‌കൂളുകളെയും, കുട്ടികളെയും, സ്ത്രീകളെയും ലക്ഷ്യം വെച്ചുകൊണ്ട് നിരവധി ആക്രമണങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് ദഷ് ഇ ബര്‍ച്ചി പ്രദേശത്ത് സ്‌ഫോടനമുണ്ടാവുകയും 85 ആളുകള്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ കൂടുതലും വിദ്യാര്‍ഥിനികളാിരുന്നു. ഒരു തീവ്രവാത ഗ്രൂപ്പുകളും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് അതേ പ്രദേശത്ത് 24 പേര്‍ കൊല്ലപ്പെട്ട ഒരു ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു. 2020 മെയ് മാസത്തില്‍ സമീപ പ്രദേശത്ത് നടന്ന ഒരു ഭീകരാക്രമണത്തില്‍ 25ഓളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ രണ്ട് സ്‌കൂളുകളില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here