വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപ്പിയർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ‘സിറ്റി ഓഫ് ജോയ്’, ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്നിവ പ്രശസ്തമായ നോവലുകൾ ആണ്.
കൊൽക്കത്തയിലെ ജീവിതം അധികരിച്ച് രചിച്ച ‘സിറ്റി ഓഫ് ജോയ്’ ഏറെ ജനപ്രിയമായ നോവലാണ്. നോവലിന്റെ പ്രശസ്തിക്ക് ശേഷം കൊൽക്കത്ത പിന്നീട് അറിയപ്പെട്ടതും ‘സിറ്റി ഓഫ് ജോയ്’ എന്ന പേരിലായി. അതേപേരിൽ നോവൽ സിനിമയായപ്പോൾ പാട്രിക് സ്വേസ് നായകനാകുകയും റോളണ്ട് ജോഫ് ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ കഥകൾ അനാവരണം ചെയ്യുന്ന ലാപ്പിയറുടെ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ മലയാളത്തിൽ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്ഷയരോഗവും കുഷ്ഠരോഗവും ബാധിച്ച രോഗികൾക്ക് തന്റെ വരുമാനത്തിന്റെ വലിയ പങ്കും ലാപ്പിയർ സംഭാവന ചെയ്തിരുന്നു. 2005ലെ ഒരു അഭിമുഖത്തിൽ, വായനക്കാരിൽ നിന്നുള്ള തന്റെ സമ്പാദ്യം കൊണ്ട് ’24 വർഷത്തിനുള്ളിൽ ദശലക്ഷം ക്ഷയരോഗികളെ സുഖപ്പെടുത്താനും കുഷ്ഠരോഗബാധിതരായ 9,000 കുട്ടികളെ പരിപാലിക്കാനും സാധിച്ചു എന്ന് അദ്ദേഹം അനുസ്മരിച്ചിരുന്നു.