ബീജിംഗ്: ചൈന സീറോ കേകാവിഡ് പോളിനിയില്‍ ഇളവ് വരുത്തിയത് വലിയ ദുരന്തം വിളിച്ചുവരുത്തുമെന്ന് റിപ്പോര്‍ട്ട്. ഇത്തവണയുണ്ടായ കോവിഡ് വ്യാപനത്തില്‍ 13 ലക്ഷത്തിനും 21 ലക്ഷത്തിനും ഇടയില ആളുകള്‍ മരിച്ചുവീഴുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്റലിജന്‍സ് ആന്റ അനലിസ്റ്റിക്‌സ് സ്ഥാപനമായ എയര്‍ഫിനിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
വാകിസിനേഷനിലെ അപര്യാപ്തത, ബൂസ്റ്റര്‍ ഡോസ് അഭാവം, മികച്ച പ്രതിരോധമില്ലായ്മ എന്നിവയെല്ലാം മരണം ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുവേ പ്രതിരോധ ശേഷി കുറഞ്ഞ ചൈനയില്‍ പ്രദേശികമായി നിര്‍മ്മിച്ച സിമനാവാക്, സിനോഫാം എന്നീ വാക്‌സിനുകളാണ് കോവിഡ് നേരിടാന്‍ പൗരന്മാരാര്‍ക്ക് നല്‍കിയത്. അത് കോവിഡ് ബാധ തടയാനും മരണം ഒഴിവാക്കാനും മതിയായ പ്രതിരോധം നല്‍കുന്നില്ലെന്ന് എയര്‍ഫിനിറ്റി പറയുന്നു.
ഫെബ്രുവരിയില്‍ ഹോങ്‌കോംഗില്‍ സംഭവിച്ചതിനു സമാനമായ കോവിഡ് വ്യാപനം ചൈനയിലുണ്ടായേക്കും. 16.7 കോടി മുതല്‍ 27.9 കോടി ആളുകള്‍ക്ക് വരെ കോവിഡ് ബാധിച്ചേക്കാം. 13 ലക്ഷം മുതല്‍ 21 ലക്ഷം വരെ ആളുകള്‍ മരിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരണംകുറയ്ക്കാന്‍ ചൈന അടിയന്തരമായി വാക്‌സി്‌നേഷന്‍ ഊര്‍ജിതമാക്കണമെന്ന എയര്‍ഫിനിറ്റി വാക്‌സിന്‍ ആന്റ് എപ്പിഡമോളജി വിഭാഗം മേധാവി ഡോ.ലൂയിസ് ബ്ലെയര്‍ പറയുന്നു.
അതേസമയം, തിങ്കളാഴ്ച രണ്ട് കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത് രണ്ടും ബീജിംഗിലാണ്. എന്നാല്‍ കോവിഡ് നിയന്ത്രണം പിന്‍വലിച്ചതിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും രൂക്ഷമായ വ്യാപനമാണ് ഇപ്പോള്‍ ചൈനയില്‍ ഉണ്ടായിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.