ലണ്ടൻ: രാജ്യത്തേയ്ക്കുള്ള അനധികൃത കുടിയേറ്റം തടയാൻ പുതിയ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യു കെയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്ക് അഭയം ലഭിക്കില്ലെന്ന് ഋഷി സുനക് പറഞ്ഞു. അനധികൃത കുടിയേറ്റ ബിൽ എന്ന് വിളിക്കപ്പെടുന്ന കരട് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
നിങ്ങൾ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചാൽ ഇവിടെ അഭയം തേടാൻ കഴിയില്ല. രാജ്യത്തെ ആധുനിക അടിമത്ത സംരക്ഷണ നിയമങ്ങളിൽ നിന്ന് പ്രയോജനം നേടാനാകില്ല. വ്യാജമായ മനുഷ്യാവകാശ വാദങ്ങൾ ഉന്നയിക്കാനാകില്ല. നിങ്ങൾക്ക് ഇവിടെ തുടരാനും കഴിയില്ലെന്ന് ഋഷി സുനക് ട്വീറ്റ് ചെയ്തു.
കരട് നിയമപ്രകാരം, യുകെ യിലെയും യൂറോപ്യൻ മനുഷ്യാവകാശ നിയമത്തിലെയും മറ്റ് അവകാശങ്ങളെ അട്ടിമറിച്ച് അനധികൃതമായി പ്രവേശിക്കുന്ന എല്ലാ കുടിയേറ്റക്കാരെയും നാടുകടത്താനുള്ള പുതിയ നിയമപരമായ ചുമതല ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാന് നൽകും.