ഗാസയിൽ ഇസ്രയേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,410 ആയെന്നു ഗാസ ആരോഗ്യ വകുപ്പ് വ്യാഴാഴ്ച്ച അറിയിച്ചു. പരുക്കേറ്റവർ 69,465.
രണ്ടു ദിവസത്തിനിടെ ഇസ്രയേലി സേന 97 പേരെ കൊലപ്പെടുത്തി.
മധ്യ ഗാസയിലെ നസ്രിയത് അഭയാർഥി ക്യാമ്പിൽ ബുധനാഴ്ച ഇസ്രയേലി വിമാനങ്ങൾ മിസൈലുകൾ വർഷിച്ചതിനെ തുടർന്നു 17 അഭയാർഥികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. 34 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
നിരവധി മിസൈലുകൾ ആക്രമണത്തിൽ ഉപയോഗിച്ചെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു ചൈനയുടെ ഷിനുവ ന്യൂസ് ഏജൻസി പറഞ്ഞു. അത്യുഗ്രമായ സ്‌ഫോടനത്തിൽ കെട്ടിടം നിലം പൊത്തി.
ഗാസയിൽ പരുക്കേറ്റ 70,000ത്തിലധികം പേരിൽ 800 പേർക്കു മാത്രമേ ചികിത്സയ്ക്കായി പുറത്തു പോകാൻ കഴിഞ്ഞുള്ളൂവെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. അതിൽ 400 പേർ കാൻസർ രോഗികളാണ്. ഒട്ടനവധി പേർ ചികിത്സ കിട്ടാതെ മരിക്കുന്ന സ്ഥിതിയാണ്. പതിനായിരത്തോളം കാൻസർ രോഗികൾ ചികിത്സ കിട്ടാതെ ഗാസയിലുണ്ട്.
ഗാസയിലെ ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. എന്നാൽ ഇസ്രയേലി സേന ഇപ്പോഴും ആശുപത്രികളെ ആക്രമിക്കുന്നു.