ധാക്ക ∙ ബംഗ്ലദേശിന്റെ ദക്ഷിണ തീരങ്ങളിൽ ആഞ്ഞടിച്ച റൊവാനു ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 24 ആയി. നൂറിലേറെപ്പേർക്കു പരുക്കേറ്റു. 88 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റും കനത്ത മഴയും ബരിസാൽ–ചിറ്റഗോങ് മേഖലയാകെ നാശം വിതച്ചു. അഞ്ചുലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
ചിറ്റഗോങ്ങിലെ ഷാ അമാനത്ത് രാജ്യാന്തര വിമാനത്താവളം അടച്ചു. ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് അഞ്ചുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതും വേണ്ട മുൻകരുതൽ സ്വീകരിച്ചതുമാണു മരണസംഖ്യ ഏറെ കൂടാതിരിക്കാൻ ഇടയാക്കിയത്.
ചിറ്റഗോങ് തുറമുഖത്ത് അപായസൂചന നേരത്തേതന്നെ നൽകിയതിനാൽ ചില കപ്പലുകൾ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി നങ്കൂരമിട്ടതും നാശത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചു. 1970ലും 1991ലും ഉണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ ബംഗ്ലദേശിൽ യഥാക്രമം അഞ്ചുലക്ഷം പേരും 1,40,000 പേരും കൊല്ലപ്പെട്ടിരുന്നു.