മോസ്കോ: അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യക്കും ചൈനക്കും മൂന്നാമതൊരു രാജ്യത്തിെൻറ സഹായമാവശ്യമില്ലെന്ന് റഷ്യ. മൂന്ന് രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിയുടെ യോഗത്തിൽ റഷ്യൻ മന്ത്രി സെർജി ലാവ്റോവാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കും ചൈനക്കും പ്രശ്നപരിഹാരത്തിന് പുറത്ത് നിന്നുള്ള സഹായം ആവശ്യമില്ല. അവർക്ക് പ്രശ്നം പരിഹരിക്കാനുള്ള ശേഷിയുണ്ടെന്നും ലാവ്റോവ് പറഞ്ഞു. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധമാണ്. സൈനികതലത്തിലും മന്ത്രിതലത്തിലും പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങളും ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ലോകക്രമം നില നിർത്തുന്നതിൽ എല്ലാ രാജ്യങ്ങളും സഹായിക്കണമെന്ന് ചൈനയുടെ പേര് പരാമർശിക്കാതെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.