ദുബായ്∙ ഇതര രാജ്യക്കാർകൂടി പങ്കുചേരുന്നതോടെ ഗൾഫിലെ ഓണക്കാലം വിശ്വമാനവികതയുടെ പൂക്കാലമാകുന്നു. മലയാളി ഉടമസ്‌ഥതയിലുള്ള സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അന്യ രാജ്യക്കാരാണ് മലയാളികളുടെ ദേശീയോത്സവത്തിൽ പങ്കുചേരുന്നത്. മലയാളി വസ്‌ത്രമണിഞ്ഞെത്തി പൂക്കളമിടാനും സദ്യ വിളമ്പാനും ഇവർക്ക് ഏറെ താൽപര്യമാണ്. സഹപ്രവർത്തകരിൽ നിന്ന് ഓണത്തെക്കുറിച്ച് കേട്ടറിഞ്ഞ ഇവർ എല്ലാവരും ഒത്തൊരുമയോടെ സന്തോഷിക്കുന്ന ഇത്തരമൊരു ആഘോഷം തങ്ങളുടെ നാട്ടിലില്ലെന്ന് ഖേദിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരെയും ഒന്നായി കണ്ട മാവേലിത്തമ്പുരാൻ മലയാളികളുടെ മഹാഭാഗ്യമാണെന്ന് ഫിലിപ്പീൻ സ്വദേശിനി മേരി പറഞ്ഞു. അൽഖൂസിലെ ഒയാസിസ് കുസിൻസ് ബേക്കറിയിൽ ജോലി ചെയ്യുന്ന മേരിക്കും ജോയിക്കും ഓണസദ്യയും ഏറെ ഇഷ്‌ടമായി. ഉടുക്കാൻ പ്രയാസമായതിനാലാണ് സാരി ധരിക്കാത്തതെന്ന് ഇവർ പറഞ്ഞു. അടുത്ത വർഷം സാരിയുടുത്ത് മുല്ലപ്പൂ ചൂടിയായിരിക്കും എന്ന ഉറപ്പും നൽകുന്നു. കമ്പനി പ്രതിനിധി ഷമീം, ഫൈസൽ, താജുദ്ദീൻ എന്നിവരാണ് ഇവർക്ക് ഓണത്തെ പരിചയപ്പെടുത്തിയത്.