ബീജിംഗ് : തങ്ങളുടെ ആദ്യ കൊവിഡ് 19 വാക്സിന് ചൈന പേറ്റന്റ് പേറ്റന്റ് നൽകിയതായി റിപ്പോർട്ട്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻസിനോ ബയോളജിക്സ് വികസിപ്പിച്ചെടുത്ത വാക്സിനാണ് ചൈന പേറ്റന്റ് നൽകിയിരിക്കുന്നത്. Ad5-nCoV എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ കാൻസിനോ കമ്പനി ചൈനീസ് മിലിട്ടറിയിലെ പകർച്ചവ്യാധി വിദഗ്ദ്ധൻ ചെൻ വെയ് നയിക്കുന്ന ഗവേഷക സംഘവുമായി സഹകരിച്ചാണ് നിർമിച്ചിരിക്കുന്നത്. വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നു. ഓഗസ്റ്റ് 11നാണ് കാൻസിനോയ്ക്ക് ചൈനീസ് ഭരണകൂടം പേറ്റന്റ് നൽകിയതെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിയ്ക്കുകയാണ്.അവസാന ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് കാൻസിനോ മെക്സിക്കോയുമായി കരാറിൽ ഒപ്പുവച്ചിരുന്നു. കാൻസിനോയുടെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി സഹകരിക്കുമെന്നും ഇതിനായി 5,000 വോളന്റിയർമാർ സജ്ജമാണെന്നും സൗദി അറേബ്യ അറിയിച്ചിരുന്നു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിനായി റഷ്യ, ബ്രസീൽ, ചിലി തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചയിലാണ് കാൻസിനോ. ചൈനയിൽ മാർച്ചിൽ തന്നെ കാൻസിനോ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചിരുന്നു.