ബീജിങ്: ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ മാസ്‌ക് നിബന്ധന ഒഴിവാക്കി. 13 ദിവസമായി പുതിയ രോഗികളില്ലാത്തതിനെ തുടർന്നാണ് ഇളവ്.
രണ്ടാം തവണയാണ് ഇളവുകൾ പ്രഖ്യാപിക്കുന്നത്. ഏപ്രിലിൽ സമാനമായി മാസ്‌ക് ധരിക്കാതെ പുറത്തുപോകാമെന്ന് അനുമതി നൽകിയിരുന്നെങ്കിലും ജൂണിലെ രോഗവ്യാപനത്തെത്തുടർന്ന് തീരുമാനം പിൻവലിച്ചു. അഞ്ചു ദിവസമായി ചൈനയിൽ പ്രാദേശിക വ്യാപനമില്ല. മാസ്‌ക് ധാരണം, ക്വാറന്റൈൻ, പരിശോധന എന്നിവയിലൂടെയാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ആഗസ്‌ത് 20ന് പുറത്തുനിന്നെത്തിയ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 84917 പേർക്കാണ് ചൈനയിൽ രോഗം ബാധിച്ചത്.
അതേസമയം, ചൈനീസ് ഖനിത്തൊഴിലാളികളുമായി പാപ്പുവ ന്യൂ ഗിനിയയിലെത്തിയ വിമാനം തിരിച്ചയച്ചു. 180 തൊഴിലാളികളിൽ 48 പേർക്ക് വാക്‌സിൻ നൽകിയെന്നറിയിച്ചതിനാലാണ് നടപടി. പാപ്പുവയിലെ കോവിഡ് പ്രതിരോധ ഏകോപന അധികാരി ഡേവിഡ് മാനിങ് ഇവിടെ വാക്‌സിൻ പരീക്ഷണം നിരോധിച്ചിട്ടുണ്ട്. ചൈനയോട് ശത്രുത പുലർത്തുന്ന ഓസ്‌ട്രേലിയയാണ് പാപ്പുവയുടെ ഏറ്റവും വലിയ സഹായദാതാവ്.