ജനീവ/ മോസ്കോ: ഒമ്പതുമാസമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കോവിഡ് മഹാമാരി കൂടുതൽ രൂക്ഷമാകുന്നു. ലോകത്താകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നുകോടി പിന്നിട്ടു. 3.04 കോടി രോഗികളിൽ 9.52 ലക്ഷം പേരാണ് മരണെപ്പട്ടത്. 2.20 കോടി പേരുടെ രോഗം മാറി. 68.75 ലക്ഷം രോഗികളും 2.02 ലക്ഷം മരണവും റിപ്പോർട്ട് ചെയ്ത അമേരിക്കക്കുപിറകിൽ 52.15 ലക്ഷം രോഗികളും 84,404 മരണവും സംഭവിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 44.57 ലക്ഷം രോഗികളും 1.35 ലക്ഷം മരണവും സംഭവിച്ച ബ്രസീൽ മൂന്നും 10.91 ലക്ഷം രോഗികളും 19,195 മരണവുമുള്ള റഷ്യ നാലാമതുമാണ്. ചൈനയിൽ ഉദ്ഭവിക്കുകയും വുഹാനിൽ പടർന്നുപിടിക്കുകയും ചെയ്ത വൈറസ് പിന്നീട് യൂറോപ്പിലും ലാറ്റിനമേരിക്കയിലും ദക്ഷിണേഷ്യയിലും വ്യാപിക്കുകയായിരുന്നു. അതേസമയം, കോവിഡ് വീണ്ടും രൂക്ഷമായതിനെ തുടർന്ന് സ്െപയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗൺ ഏർെപ്പടുത്തുന്നതും പരിഗണിക്കുന്നുണ്ട്.
ലോകത്തിന് പ്രതീക്ഷ നൽകിയ കോവിഡ് വാക്സിൻ ‘സ്പുട്നിക് 5’ പാർശ്വ ഫലങ്ങളുണ്ടാക്കുന്നതായും ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. വാക്സിൻ നൽകിയവരിൽ 14 ശതമാനം പേർക്ക് പനി, ശരീരവേദന തുടങ്ങിയവ അനുഭവപ്പെട്ടതായി റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ വ്യക്തമാക്കി. 300ലധികം സന്നദ്ധ പ്രവർത്തകർക്കാണ് ഇതിനകം കുത്തിവെപ്പ് നൽകിയത്. 40,000 പേർക്ക് കുത്തിവെപ്പ് നൽകാനാണ് ലക്ഷ്യം. വാക്സിൻ കുത്തിവെപ്പ് നൽകി 24 മണിക്കൂറിനകമാണ് ചെറിയരീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. വെക്ടർ വികസിപ്പിച്ച ‘സ്പുട്നിക് -5ന് ആറുമാസത്തെ പ്രതിരോധശേഷിയേ ഉറപ്പുനൽകാനാകൂവെന്ന് സൂണോട്ടിക് ഡിസീസസ് ആൻഡ് ഫ്ലൂ വകുപ്പ് മേധാവി അലക്സാണ്ടർ റിഷികോവ് പറഞ്ഞു. 21 ദിവസങ്ങൾക്കിടയിലുള്ള വാക്സിൻ കുത്തിവെപ്പിലൂടെ ജീവിതകാലം മുഴുവൻ കോവിഡ് പ്രതിരോധ ശേഷി ഉറപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിൽ അധികൃതരുടെ അനുമതി കിട്ടിയാൽ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് 10 കോടി വാക്സിൻ ഡോസുകൾ കൈമാറുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് വ്യക്തമാക്കി.