ലണ്ടൻ: കേംബ്രിജ് സർവകലാശാല വായനശാലയിൽ സൂക്ഷിച്ചിരുന്ന ചാൾസ് ഡാർവിന്റെ രണ്ട് നോട്ട് ബുക്കുകൾ മോഷണം പോയി. ലക്ഷക്കണക്കിന് പൗണ്ട് വിലയുള്ള ഇവ കണ്ടെത്താൻ സഹായിക്കണമെന്ന് അധികൃതരോടും പൊതുജനത്തോടും സർവകലാശാല അഭ്യർഥിച്ചു.
പുസ്തകങ്ങൾ 2000 മുതൽ കാണാനില്ലായിരുന്നു. വായനശാലയിൽ എവിടെയോ സ്ഥാനം മാറ്റി വച്ചതാണെന്നായിരുന്നു നിഗമനം. എല്ലായിടത്തും പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. ഇതോടെയാണ് മോഷണമെന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ഇന്റർപോളിനെ അറിയിക്കുകയും ചെയ്തു.
ഡാർവിന്റെ അമൂല്യങ്ങളായ നിരീക്ഷണങ്ങൾ ഉൾപ്പെട്ടതാണ് ബുക്കുകൾ. ഇതിലൊന്നിൽ അദ്ദേഹത്തിന്റെ ജീവിത നാൾവഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേംബ്രിജ് സർവകലാശാല ലൈബ്രറിയിൽ 130 മൈൽ നീളത്തിലായി അലമാരകളിൽ ഒരുകോടി പുസ്തകങ്ങളുണ്ട്.