മെൽബൺ: എച്ച്‌ഐവി പോസിറ്റീവ് ഫലം കാണിച്ചതിനെതുടർന്ന് ഓസ്‌ട്രേലിയയിലെ സിഎസ്‌എൽ ലിമിറ്റഡിന്റെ കോവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി. ക്യൂൻസ്‌ലാൻഡ് സർവകലാശാലയിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണത്തിൽ പിഴവ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. സിഎസ്‌എൽ വാക്‌സിന്റെ ചെറിയ ഘടകം എച്ച്‌ഐവി വൈറസിൽനിന്നാണ് വരുന്നത്. അത് പ്രശ്‌നമല്ലെന്നും എന്നാൽ വാക്‌സിൻ പരീക്ഷണം നടത്തിയ ചിലർക്ക് തെറ്റായി എച്ച്‌ഐവി പോസിറ്റീവ് ഫലം ലഭിക്കുന്നതിനാൽ പരീക്ഷണം നിർത്തുകയാണെന്നും കമ്പനി അറിയിച്ചു.
പരീക്ഷണം നിർത്തിയതിനു പിന്നാലെ സിഎസ്‌എൽ വാക്‌സിനായി ഓസ്‌ട്രേലിയ നൽകിയിരുന്ന ഓർഡർ പിൻവലിച്ചു. 5.1 കോടി വാക്‌സിനാണ് ഓർഡർ നൽകിയിരുന്നത്. സിഎസ്‌എല്ലിനു പകരം മറ്റു വാക്‌സിനുകൾ കൂടുതൽ സംഭരിക്കുമെന്ന് സർക്കാർ അറിയിച്ചു. രണ്ടു കോടി ഒക്‌സ്‌ഫഡിന്റെ വാക്‌സിനും 1.1 കോടി നൊവാക്‌സിനും കൂടി ഓർഡർ നൽകിയിട്ടുണ്ട്. ഫൈസർ വാക്‌സിൻ വാങ്ങാനും ഓസ്‌ട്രേലിയ നേരത്തേ കരാറുണ്ടാക്കിയിരുന്നു.
സിഎസ്‌എൽ വാക്‌സിനില്ലാതെ തന്നെ 14 കോടി വാക്സിൻ രാജ്യത്തിനു ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഓസ്ട്രേലിയൻ ജനസംഖ്യ 2.5 കോടിയാണ്.