സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി പേസ് ബോളർ ഉമേഷ് യാദവും ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പുറത്ത്. മെൽബണിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരുക്കേറ്റ് തിരികെ കയറിയ ഉമേഷ് യാദവിന്, പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും കളിക്കാനാകില്ലെന്ന് ഉറപ്പായി. കാലിന്റെ മസിലിനേറ്റ പരുക്കിനെ തുടർന്നാണ് ഉമേഷിന്റെ സേവനം ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നഷ്ടമായത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഓസ്ട്രേലിയയെ, രണ്ടാം ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തോടെ ഇന്ത്യ സമനിലയിൽ പിടിച്ചിരുന്നു. ജനുവരി ഏഴിന് സിഡ്നിയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് യൂണിറ്റായി അറിയപ്പെടുന്ന ഇപ്പോഴത്തെ ടീമിൽ, ജസ്പ്രീത് ബുമ്ര മാത്രമാണ് നിലവിൽ കളത്തിലിറങ്ങാവുന്ന അവസ്ഥയിലുള്ളത്. പേസ് യൂണിറ്റിലെ ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് പരുക്കേറ്റ് പുറത്തുള്ളത്. ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് ഷമിയെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് മുൻപേ നഷ്ടമായ ഇന്ത്യയ്ക്ക്, ഉമേഷ് യാദവു കൂടി മടങ്ങുന്നത് കനത്ത തിരിച്ചടിയാണ്. ഇന്ത്യൻ പേസ് നിരയിലെ നിർണായക സാന്നിധ്യമായ ഇഷാന്ത് ശർമയെ പരുക്കുമൂലം ടീമിൽ പോലും ഉൾപ്പെടുത്താതെയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങിയത്. ഇതിനിടെയാണ് ആദ്യ രണ്ടു ടെസ്റ്റുകളിലായി മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരെ പരുക്കു മൂലം നഷ്ടമായത്.

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ തന്റെ നാലാം ഓവർ ബോൾ ചെയ്യുന്നതിനിടെയാണ് ഉമേഷ് യാദവിന് പരുക്കേറ്റത്. തുടർന്ന് കളം വിട്ട ഉമേഷ് യാദവ്, പിന്നീട് ഒരു ഓവർ പോലും ബോൾ ചെയ്തിരുന്നില്ല. താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. മുഹമ്മദ് ഷമിക്ക് പരുക്കേറ്റ സാഹചര്യത്തിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയ മുഹമ്മദ് സിറാജ് മികച്ച പ്രകടനം പുറത്തെടുത്തത് ടീമിന് ആശ്വാസമാണ്.

മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ പകരക്കാരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉടൻ പ്രഖ്യാപിക്കും. പരിമിത ഓവർ മത്സരങ്ങളിൽ കളിക്കുന്ന ഷാർദുൽ താക്കൂർ, ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽ അരങ്ങേറ്റം കുറിച്ച ടി.നടരാജൻ, യുവതാരം കാർത്തിക് ത്യാഗി എന്നിവർ നിലവിൽ നെറ്റ് ബോളർമാരായി ടെസ്റ്റ് ടീമിനൊപ്പം ഓസ്ട്രേലിയയിലുണ്ട്. അതേസമയം, നവ്ദീപ് സെയ്നി നിലവിൽ ടെസ്റ്റ് ടീമിൽ അംഗവുമാണ്. മാസങ്ങളായി ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമുള്ള സെയ്നിക്ക് ഇതുവരെ കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിട്ടുമില്ല. ‌

പകരക്കാരായി പരിഗണിക്കുന്ന താരങ്ങളിൽ ടെസ്റ്റ് പരിചയം ഉള്ള ഏക താരം ഷാർദുൽ താക്കൂറാണ്. ഏകദിന, ട്വന്റി20 പരമ്പരകളിൽ തകർപ്പൻ പ്രകടനവുമായി കയ്യടി നേടിയ തമിഴ്നാട് താരം ടി.നടരാജനും സാധ്യതാ പട്ടികയിൽ മുന്നിലുണ്ട്. എങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ 20 മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ എന്നത് പോരായ്മയാണ്. ഷാർദുൽ താക്കൂറാകട്ടെ, 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് മുംബൈയ്‍ക്കായി 206 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള താരമാണ്. ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന താരമെന്ന പരിഗണന ഷാർദുൽ താക്കൂറിന് ലഭിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ താക്കൂറിന്റെ പേരിൽ ആറ് അർധസെഞ്ചുറികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here