ബർലിൻ : സുരക്ഷിതമായ രീതിയിൽ ടോക്കിയോ ഒളിംപിക്സ് സംഘടിപ്പിക്കുമെന്നും മറ്റു ചിന്തകൾ വേണ്ടെന്നും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി). കോവിഡ് മൂലം മാറ്റിവച്ച ഒളിംപിക്സ് ജൂലൈ 23നു തുടങ്ങുന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ഐഒസി നിർവാഹക സമിതി യോഗത്തിനുശേഷം പ്രസിഡന്റ് തോമസ് ബാക് പറഞ്ഞു.
കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ജപ്പാനിൽ പലയിടത്തും അടിയന്തരാവസ്ഥയാണിപ്പോൾ. ടോക്കിയോയിലും സ്ഥിതി രൂക്ഷമാണ്. ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിഭാഗംപേരും ഒളിംപിക്സ് നടത്തുന്നതിനോട് അനുകൂലമായിട്ടല്ല പ്രതികരിച്ചതും. ഒളിംപിക്സ് മാറ്റിവച്ചതിനാൽ സംഘാടനച്ചെലവ് വൻതോതിൽ വർധിച്ചതും ആശങ്ക സൃഷ്ടിച്ചിരുന്നു. ഇക്കാരണങ്ങളാൽ ഒളിംപിക്സ് റദ്ദാക്കിയേക്കുമെന്നു ലണ്ടനിലെ ഒരു ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. സംഘാടകരും ജപ്പാൻ സർക്കാരും റിപ്പോർട്ട് നിഷേധിച്ചിരുന്നു. മാറ്റിവച്ച ഒളിംപിക്സിന്റെ ഉദ്ഘാടനം ജൂലൈ 23നു നടക്കുമെന്നും ഒളിംപിക്സിന്റെ കാര്യത്തിൽ ഇനി പ്ലാൻ ബി ഇല്ലെന്നുമാണു സംഘാടകരുടെ നിലപാട്.
ഒളിംപിക്സ് റദ്ദാക്കുന്നതിനെപ്പറ്റിയോ ഇനിയും മാറ്റിവയ്ക്കുന്നതിനെപ്പറ്റിയോ ചിന്തിച്ചതുകൊണ്ട് പ്രത്യേകിച്ചു കാര്യമില്ലെന്നു ബാക് പറഞ്ഞു. ‘ഒളിംപിക്സ് നടത്തുകയെന്നതാണു ഞങ്ങളുടെ ദൗത്യം. റദ്ദാക്കാലല്ല. ഒളിംപിക്സ് യാഥാർഥ്യമാക്കാൻ രാവും പകലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’ – അദ്ദേഹം പറഞ്ഞു.
യോഗ്യതാ മത്സരം നീട്ടിവച്ചു
ടോക്കിയോ : മാർച്ചിൽ ടോക്കിയോയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആർട്ടിസ്റ്റിക് സ്വിമ്മിങ് യോഗ്യതാ മത്സരവും ടെസ്റ്റ് ഈവന്റും മേയിലേക്കു നീട്ടിയതായി സംഘാടകർ അറിയിച്ചു. ടോക്കിയോയിൽ കോവിഡ് കേസുകൾ പെരുകുന്നതിനാലാണു മേയ് ഒന്നിലേക്കു മത്സരം മാറ്റിയത്. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്കു ജപ്പാനിലേക്കു പ്രവേശിക്കാൻ വിലക്കുണ്ടെന്നുള്ളതും മത്സരം മാറ്റാൻ സംഘാടകരെ നിർബന്ധിതരാക്കി.
വാക്സീൻ ക്യൂ
ഒളിംപിക്സിൽ പങ്കെടുക്കാനുള്ള അത്‍ലീറ്റുകൾക്കു വാക്സിനേഷനിൽ മുൻഗണന കൊടുക്കുന്നതിനോടു യോജിപ്പില്ല. ഓരോ രാജ്യത്തെയും ആരോഗ്യപ്രവർത്തകർക്കാണ് ഏറ്റവുമാദ്യം വാക്സീൻ കൊടുക്കേണ്ടത്. മുതിർന്നവർക്കും കൊടുത്തശേഷമേ അത്‍ലീറ്റുകളുടെ കാര്യം പരിഗണിക്കേണ്ടതുള്ളൂ.