കൊച്ചി: മലയാളി താരം ശ്രീശാന്ത് ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി ശ്രീശാന്ത് അറിയിച്ചു. അടുത്ത തലമുറയിലെ താരങ്ങൾക്കുവേണ്ടിയാണ് താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
ഈ തീരുമാനം എന്റേത് മാത്രമാണ്. ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.
രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ് നാട്ടിലേക്കു മടങ്ങേണ്ടി വന്നതിനുശേഷമാണ് ശ്രീയുടെ വിരമിക്കൽ പ്രഖ്യാപനം. ഇത്തവണ ഐപിഎല്ലിലും ഒരു ടീമും ശ്രീയെ ലേലം വിളിച്ചിരുന്നില്ല.
ഇന്ത്യയ്ക്കുവേണ്ടി 27 ടെസ്റ്റുകളിലും 53 ഏകദിന മത്സരങ്ങളിലും പത്ത് ട്വന്റി-20 മത്സരങ്ങളിലും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 2007ലെ ട്വന്റി-20 ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം.
ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും നേടിയിട്ടുള്ള താരം ഏഴ് വിക്കറ്റാണ് ട്വന്റി-20യിൽ ഇന്ത്യക്കായി വീഴ്ത്തിയത്. 2011ലെ ഇംഗ്ലണ്ട് സീരീസിലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്.
ഒത്തുകളി കേസില്‍ ബിസിസിയുടെ ആജീവനാന്ത വിലക്ക് ലഭിച്ച താരം കോടതി വിധിയിലൂടെയാണ് കളത്തിൽ മടങ്ങിയെത്തിയത്. 2013ൽ ഐപിഎല്ലിനിടെ ഒത്തുകളി ആരോപണം നേരിട്ടതോടെയാണ് ശ്രീശാന്ത് വിലക്ക് നേരിട്ടത്.
വാതുവയ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ തയാറായിരുന്നില്ല. പിന്നീട് 2020 സെപ്റ്റംബറില്‍ ഈ വിലക്ക് അവസാനിച്ചത്.