അയർലൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം ഇന്ന്. ആദ്യ ടി-20 വിജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ലിനിലെ മലഹിഡെ ക്രിക്കറ്റ് ക്ലബിലാണ് മത്സരം. പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തിരിക്കുമെങ്കിൽ പകരം മലയാളി താരം സഞ്ജു സാംസണോ രാഹുൽ ത്രിപാഠിയോ കളത്തിലിറങ്ങും. ഓപ്പണറെന്നത് പരിഗണിക്കുമ്പോൾ ത്രിപാഠിയ്ക്ക് ടീമിൽ ഇടം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് പരമ്പരകളും ഇടം പിടിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന അർഷ്ദീപ് സിംഗ് ഇന്ന് കളിക്കാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. (sanju samson ruturaj tripathi)

 
 
 

ആദ്യ മത്സരത്തിൽ അയർലൻഡിനെ 7 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അയർലൻഡ് ഉയർത്തിയ 108 റൺസ് വിജയ ലക്ഷ്യം, 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ(12 പന്തിൽ 24) എന്നിവരുടെ മികവിലാണ് ഇന്ത്യൻ ജയം. മഴമൂലം മത്സരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.

ടോസ് നേടിയ ഹർദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം തെറ്റിയില്ല, രണ്ടാം ഓവറിൽ തന്നെ അയർലൻഡിന് രണ്ട് വലിയ തിരിച്ചടികൾ നേരിട്ടു. ക്യാപ്റ്റൻ ആൻഡി ബൽബിർണി (0), പോൾ സ്റ്റെർലിങ്ങ് (4) എന്നിവർ പുറത്തായി. ബൽബിർണിയെ ഭുവനേശ്വർ പുറത്താക്കിയപ്പോൾ, പോൾ സ്റ്റെർലിംഗിനെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പുറത്താക്കി. നാലാം വിക്കറ്റിൽ ഹാരി ടെക്ടറും (33 പന്തിൽ 64), ലോർക്കാൻ ടക്കറും (16 പന്തിൽ 18) തമ്മിലുള്ള അർധസെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ അയർലൻഡിന് 108 റൺസെന്ന സ്‌കോറിലെത്താനായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറിൽ 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുത്തു. ഇന്ത്യക്കായി ഇഷാൻ കിഷൻ 26 റൺസെടുത്തപ്പോൾ സൂര്യകുമാർ അക്കൗണ്ട് തുറക്കാതെ പുറത്തായി. ദീപക് ഹൂഡ പുറത്താകാതെ 47 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 24 റൺസും നേടി. ദിനേശ് കാർത്തിക് 5 റൺസുമായി പുറത്താകാതെ നിന്നു. അയർലൻഡിനായി ക്രെയ്ഗ് യങ് 2 വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here