ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ വിരാട്‌ കോഹ്ലിക്കു പിന്തുണയുമായി പാകിസ്‌താന്‍ നായകന്‍ ബാബര്‍ അസം. മോശം ഫോമിലുള്ള മികച്ച ബാറ്റര്‍മാരിലൊരാളായ വിരാട്‌ കോലിയ്‌ക്ക് പിന്തുണയുമായി പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ ബാബര്‍ അസം.
ട്വിറ്ററിലൂടെയാണു ബാബര്‍ അസം കോഹ്ലിക്കു പിന്തുണ പ്രഖ്യാപിച്ചത്‌. ”ഇതും കടന്നുപോകും, കരുത്തനായി ഇരിക്കൂ” എന്നാണു പാക്‌ നായകന്റെ ട്വീറ്റ്‌. കോഹ്ലിക്ക്‌ എല്ലാ പിന്തുണയുമുണ്ടെന്നും ഈ മോശം സമയം കടന്നുപോകുമെന്നും ബാബര്‍ വ്യക്‌തമാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ കോഹ്ലി 16 റണ്‍ മാത്രമാണു നേടിയത്‌. പിന്നാലെയാണ്‌ ബാബര്‍ പോസ്‌റ്റിട്ടത്‌. സ്‌ഥിരതയുടെ പര്യായമായ ബാബര്‍ അസമിനെ കോഹ്ലിയോടാണു വിദഗ്‌ധര്‍ താരതമ്യം ചെയ്യുന്നത്‌.
ട്വന്റി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവുമധികം ദിവസം ഒന്നാം സ്‌ഥാനത്തിരുന്ന താരം എന്ന കോഹ്ലിയുടെ റെക്കോഡ്‌ അടുത്തിടെയാണു ബാബര്‍ തകര്‍ത്തത്‌. ഏകദിന നായകനായി അതിവേഗം 1000 റണ്‍ തികച്ച കോഹ്ലിയുടെ റെക്കോഡും ബാബര്‍ മറികടന്നിരുന്നു. കോഹ്ലിക്ക്‌ 1000 റണ്‍ തികയ്‌ക്കാന്‍ 17 ഇന്നിങ്‌സുകള്‍ വേണ്ടിവന്നപ്പോള്‍ 13 ഇന്നിങ്‌സുകളിലാണു ബാബര്‍ ഈ നേട്ടം കുറിച്ചത്‌. ഏകദിനത്തിലും ട്വന്റി20യിലും ലോക ഒന്നാം നമ്പര്‍ ബാറ്ററാണ്‌ ബാബര്‍ അസം. വിമര്‍ശനങ്ങള്‍ കൂടിയതോടെ ഇന്ത്യന്‍ നായകന്‍ രോഹിത്‌ ശര്‍മയും കോഹ്ലിയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. ഇന്ത്യക്ക്‌ ഒട്ടനവധി നേട്ടങ്ങള്‍ കൊണ്ടുതന്ന താരമാണു കോഹ്ലിയെന്നും ഒന്നോ രണ്ടോ ഇന്നിങ്‌സുകള്‍ കൊണ്ട്‌ അദ്ദേഹം തിരിച്ചുവരുമെന്നും രോഹിത്‌ പറഞ്ഞു. ഇംഗ്ലണ്ടിനെതിരേ നടന്ന രണ്ടാം ഏകദിനത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണു രോഹിത്‌ നിലപാട്‌ വ്യക്‌തമാക്കിയത്‌. കോഹ്ലിയെപ്പോലുള്ള താരം കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ പഴയ മികവിലേക്കു തിരിച്ചെത്തുമെന്ന്‌ ഇംഗ്ലണ്ട്‌ നായകന്‍ ജോസ്‌ ബട്ട്‌ലറും പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ നടന്ന ഏഴ്‌ ഏകദിനങ്ങളിലായി 158 റണ്ണെടുക്കാനെ കോഹ്ലിക്കു കഴിഞ്ഞുള്ളു. രണ്ട്‌ അര്‍ധ സെഞ്ചുറികളാണ്‌ ആകെ നേട്ടം. 2019 നു ശേഷം ഇതുവരെ ഒരു ഫോര്‍മാറ്റിലും സെഞ്ചുറിയടിക്കാനുമായില്ല. വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്നു കോഹ്ലിക്കു വിശ്രമം അനുവദിച്ചിരുന്നു. വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്നു മുന്‍ നായകന്‍ വിരാട്‌ കോഹ്ലി പുറത്ത്‌. മോശം ഫോം മൂലം വിമര്‍ശനം നേരിടുന്ന സമയത്താണു ബി.സി.സി.ഐ. കോഹ്ലി ഇല്ലാതെ ടീമിനെ പ്രഖ്യാപിച്ചത്‌. കോഹ്ലിയെ ഒഴിവാക്കിയതാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി കമന്റുകളുമെത്തി. രോഹിത്‌ ശര്‍മ്മ നയിക്കുന്ന ടീമില്‍നിന്നു പേസര്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്കും വിശ്രമം അനുവദിച്ചിരുന്നു. ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. വിന്‍ഡീസില്‍ ഇന്ത്യ അഞ്ച്‌ മത്സരങ്ങളാണു കളിക്കുക. യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനും മലയാളി താരം സഞ്‌ജു സാംസണും ഇടം ലഭിച്ചില്ല. കോഹ്ലി തിരിച്ചുവരുമെന്ന്‌ ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ്‌ നെഹ്‌റ പറഞ്ഞു. രാജ്യാന്തര കരിയറില്‍ ആകെ 70 സെഞ്ചുറികള്‍ കുറിച്ച ഒരു താരത്തെ അത്ര പെട്ടെന്ന്‌ എഴുതിത്തള്ളാനാകില്ലെന്നും നെഹ്‌റ പറഞ്ഞു. കോഹ്ലി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ്‌ വിസ്‌മയം എന്ന വിശേഷണത്തില്‍നിന്നു ടീമിന്റെ ബാധ്യതയായി എന്നു വിലയിരുത്തുമ്പോള്‍ തന്നെ അദ്ദേഹത്തെ ടീം ഇന്ത്യ കൈവിടില്ലെന്നും അതിന്റെ കാരണവും ഇംഗ്ലണ്ടിന്റെ മുന്‍ സ്‌പിന്നര്‍ മോണ്ടി പനേസര്‍ ചൂണ്ടിക്കാട്ടി. കോഹ്ലിയെ കൈവിട്ടാന്‍ ബി.സി.സി. ഐക്കുണ്ടാവുന്ന സാമ്പത്തിക നഷ്‌ടമാണു പനേസര്‍ ഉയര്‍ത്തിക്കാട്ടിയത്‌. നിലവില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളാണു കോഹ്ലി. അതുകൊണ്ട്‌ തന്നെ ലോകത്തിന്റെ ഏത്‌ കോണിലും ആരാധക പിന്തുണയുണ്ട്‌. കോഹ്ലിയുണ്ടെന്നറിഞ്ഞാല്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പകരക്കാരനായാണ്‌ കോഹ്ലിയെ കാണുന്നത്‌. അതുകൊണ്ട്‌ തന്നെ കോഹ്ലി ബാറ്റ്‌ ചെയ്യുന്നതും ഫീല്‍ഡ്‌ ചെയ്യുന്നതും കാണാന്‍ ആരാധകരുണ്ടാകുമെന്നു പനേസര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here