ഹരാരെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും സിംബാബ്‌വെയ്‌ക്ക് ബാറ്റിംഗ് തകർച്ച. ഹരാരേ സ്പോർട്‌സ് ക്ലബിൽ നടന്ന മത്സരത്തിൽ ആതിഥേയർ 38.1 ഓവറിൽ 161 റൺസിന് എല്ലാവരും പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്‌ക്ക് വേണ്ടി 42 പന്തിൽ 42 റൺസെടുത്ത സീൻ വില്യംസും 47 പന്തിൽ 39 റൺസെടുത്ത റിയാൻ ബുള്ളും മാത്രമാണ് പൊരുതിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ക്യാപ്ടൻ ലോകേഷ് രാഹുലാണ് പുറത്തായത്.
ഇന്ത്യയ്ക്കായി ശാർദൂൽ താക്കൂർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്കു സ്വന്തമാക്കാം. ആദ്യ ഏകദിനത്തിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സിംബാബ്‌വെയെ 189 റൺസിന് ആൾ ഔട്ടാക്കിയ ശേഷം 115 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ ലക്ഷ്യം കണ്ടു.
അർദ്ധസെഞ്ച്വറികൾ നേടിയ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന ഓപ്പണിംഗ് സഖ്യമാണ് ഇന്ത്യയുടെ ചേസിംഗ് എളുപ്പമാക്കിയത്. കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ രണ്ടാം നിര ടീമിനെയാണ് സിംബാബ്‌വെയിലേക്ക് അയച്ചതെങ്കിലും ആതിഥേയർ ഒരു വെല്ലുവിളിയും ഉയർത്തുന്നില്ല.