ദുബായ്: രണ്ടര വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്ന മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ 213 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കോലിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു.

 

ട്വന്റി 20-യില്‍ കോലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. രാജ്യാന്തര ക്രിക്കറ്റിലെ 71-ാമത്തേതും. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ 71 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പമെത്താനും കോലിക്കായി. 61 പന്തുകള്‍ നേരിട്ട കോലി ആറ് സിക്‌സും 12 ഫോറുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു. സെഞ്ചുറി തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കാണ് കോലി സമര്‍പ്പിച്ചത്.

 

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കെ.എല്‍ രാഹുല്‍ – വിരാട് കോലി ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 12.4 ഓവറില്‍ 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 41 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 62 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഫരീദ് അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഋഷഭ് പന്ത് 20 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവാണ് (6) പുറത്തായ മറ്റൊരു താരം. നേരത്തെ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചു. പകരം രാഹുലാണ് ടീമിനെ നയിക്കുന്നത്. യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും കളിക്കുന്നില്ല. പകരം ദീപക് ചാഹര്‍, ദിനേഷ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here