റബാത്: ലോകകപ്പിൽ അത്ഭുത പ്രകടനവുമായി സെമി ഫൈനലിലെത്തിയ മൊറോക്കോ ടീമിന് ജന്മനാട്ടിൽ തകർപ്പൻ വരവേൽപ്. വിമാനത്താവളം മുതൽ ടീമിന് രാജകീയ വരവേൽപാണ് ലഭിച്ചത്. തലസ്ഥാനമായ റബാതിന്റെ വീഥികളിലുടെ ചുവന്ന ബസിൽ ടീം വലംവെച്ചു. പൂത്തിരി കത്തിച്ചും പടക്കംപൊടിച്ചും ആരാധകർ വരവേൽപ് ഗംഭീരമാക്കി.
രാജാവ് മുഹമ്മദ് ആറാമൻ, കിരീടവകാശി മൗലായ് അൽ ഹസ്സൻ, പ്രിൻസ് മൗലായ് റഷീദ് എന്നിവർ രാജകൊട്ടാരത്തിൽ ടീംമംഗങ്ങളെയും ഉമ്മമാരെയും ആദരിച്ചു. രാജാവിന്റെ രണ്ടാമത്തെ വലിയ ബഹുമതിയായ ഓർഡർ ഓഫ് ദ ത്രോൺ പുരസ്കാരം കോച്ച് വാലിദ് റെഗ്രാഗുയിക്കും മൊറോക്കൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ഫൗസി ലെക്ജാക്കും സമർപ്പിച്ചു.
മൂന്നാമത്തെ വലിയ ബഹുമതിയായ ഓഫീസർ പദവിയാണ് താരങ്ങൾക്ക് ലഭിച്ചത്. 0.01 ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന ടീം നാലാം സ്ഥാനത്തെത്തിയത് ആഹ്ലാദകരമാണെന്ന് കോച്ച് പറഞ്ഞു. ലോകത്തെ നാലാമത്തെ മികച്ച ടീം മൊറോക്കോയാണെന്നും അദ്ദേഹം പറഞ്ഞു.