ഓസ്ട്രേലിയയെ 6 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യമായ 200 മറികടന്നു. തുടക്കത്തിലെ വന്‍ തകര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ത്യ കരകയറിയത്. വിരാട് കോലി – കെ.എല്‍ രാഹുല്‍ സഖ്യമാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. വിരാട് കോലി 116 പന്തില്‍ 85 റണ്‍സ് നേടി പുറത്തായി. കെ.എല്‍ രാഹുല്‍ 115 പന്തില്‍ 97 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായ ശേഷമായിരുന്നു ഇന്ത്യയുെട തിരിച്ചടി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റു വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കം ശുഭകരമായിരുന്നില്ല. സ്കോർ 5–ൽ നിൽക്കേ മൂന്നാം ഓവറിൽ ഓപ്പണർ മിച്ചൽ മാർഷ് (6 പന്തിൽ 0) പുറത്തായി. ബുമ്രയുടെ പന്തിൽ കോലിക്ക് ക്യാച്ച് നൽകിയാണ് മാർഷ് പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് വാർണർ സകോർ ബോർഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 69 റൺസ് കൂട്ടിച്ചേർത്തു. ആദ്യ 10 ഓവറിൽ ഇന്ത്യൻ ബോളർമാർ വിട്ടുനൽകിയത് 43 റൺസ് മാത്രമാണ്. കഴിഞ്ഞ 15 ഏകദിന മത്സരങ്ങൾക്കിടെ, പവർപ്ലേയിൽ ഓസ്ട്രേലിയ നേടുന്ന ഏറ്റവും ചെറിയ സ്കോറാണിത്.
സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യ കംഗാരുപ്പടയെ വരിഞ്ഞുമുറുക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. ജഡേജയുടെ മാന്ത്രിക സ്പെല്ലിൽ മൂന്ന് ഓസീസ് താരങ്ങളാണ് മുട്ടു മടക്കിയത്. രണ്ടു പേരെ മടക്കി കുൽദീപ് യാദവും മികവ് കാട്ടി. ബുംറയും രണ്ട് വിക്കറ്റെടുത്തു