സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തടകത്തില്‍ അടിച്ചൊതുക്കി റൈസിങ് പൂനെ സൂപ്പര്‍ജയിന്റിന്റെ മുന്നേറ്റം. ഇതോടെ മൊത്തം എട്ടു വിജയങ്ങള്‍ നേടിയ പൂനെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. വിജയത്തോടെ പ്ലേയോഫില്‍ സ്ഥാനം ഉറപ്പാക്കാനും അവര്‍ക്ക് സാധിച്ചു.

ഹൈദരാബാദിനെ 12 റണ്‍സിനാണ് പൂനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ വിജയം തേടിയിറങ്ങിയ ഹൈദരാബാദിന്റെ പേരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സിലൊതുങ്ങി. പൂനെ രണ്ടാം സ്ഥാനത്തെത്തിയതോടെ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്കും ഹൈദരാബാദ് നാലാം സ്ഥാനത്തേക്കും ഇറങ്ങി.

അവസാന ഓവറില്‍ ഹാട്രിക്കടക്കം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജയദേവ് ഉനദ്കടിന്റെ ബൗളിങാണ് പൂനെയ്ക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. ഉനദ്കടാണ് കളിയിലെ താരം. അവസാന ആറ് പന്തില്‍ ഹൈദരാബാദിന് വിജയിക്കാന്‍ വേണ്ടത് 13 റണ്‍സായിരുന്നു. നാല് വിക്കറ്റുകള്‍ കൈയിലിരിക്കേ ശ്രമിച്ചാല്‍ എത്താമായിരുന്ന ലക്ഷ്യമായിരുന്നു അവര്‍ക്ക്. അവസാന ഓവര്‍ എറിയാനെത്തിയ ഉനദ്കടിന്റെ മികവ് ഹൈദരാബാദിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here