തിരുവനന്തപുരം:മലയാളിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത സംസ്ഥാനഭരണകൂടത്തിനാണ്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമസഭയിലൂടെ ഉത്തരം പറയുക എന്നും സര്‍ക്കാരിന്റെ ചുമതല. എന്നാല്‍ സംസ്ഥാനനിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ ഇനി മറുപടി കിട്ടാനുള്ളത് 602 ചോദ്യങ്ങള്‍ക്ക്. ചോദ്യങ്ങള്‍ക്കു കൃത്യസമയത്തു മറുപടി നല്‍കണമെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ സമ്മേളനത്തില്‍ റൂളിങ് നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചു സമ്മേളനങ്ങളിലായി ഉത്തരം ലഭിക്കാതെ അനാഥമായത് 203 ചോദ്യങ്ങളായിരുന്നു.
ജിഎസ്ടി, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ ബില്ലുകള്‍ പാസാക്കുക എന്ന ലക്ഷ്യത്തോടെ 12 ദിവസം ചേര്‍ന്ന നിയമസഭാ സമ്മേളനം സമാപിച്ചു. അടുത്ത വര്‍ഷത്തെ ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് കൂടാതെ മാര്‍ച്ച് 31നു മുന്‍പു തന്നെ പാസാക്കാന്‍ കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഏറെ സഹായകമാകും. 11 അടിയന്തര പ്രമേയ നോട്ടിസുകള്‍ സമ്മേളനം പരിഗണിച്ചു. 390 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 4,088 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. 48 ചോദ്യങ്ങള്‍ക്കു വാക്കാലും 362 ചോദ്യങ്ങള്‍ക്കു രേഖാമൂലവും മന്ത്രിമാര്‍ മറുപടി നല്‍കി. 19 ശ്രദ്ധ ക്ഷണിക്കലും 104 സബ്മിഷനുകളും പരിഗണിച്ചു.