കൊളംബോ∙ വിരമിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയെ ബ്രിട്ടനിലെ ഹൈക്കമ്മിഷണർ ആക്കാമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ വാഗ്ദാനം. ശ്രീലങ്കൻ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ മാനിച്ചാണ് ഇത്തരമൊരു വാഗ്ദാനം നൽകിയിരിക്കുന്നത്. നീണ്ട പതിനഞ്ചു വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടെ 134 ടെസ്റ്റ് മൽസരങ്ങൾ കളിച്ചിട്ടുള്ള സംഗക്കാര 38 സെഞ്ചുറികളും 11 ഇരട്ട സെഞ്ചുറികളും ഉൾപ്പെടെ 12,400 റൺസ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 404 ഏകദിനങ്ങളിൽ നിന്ന് 14,234 റൺസാണ് ഏകദിനങ്ങളിൽ നിന്നുള്ള സമ്പാദ്യം. ടെസ്റ്റിൽ 319 ഉം ഏകദിനത്തിൽ 169 ഉം ആണ് മികച്ച സ്കോറുകൾ.
തുടര്‍ച്ചയായ നാലു സെഞ്ചുറികളോടെ ചരിത്രം തീര്‍ത്ത് 2015 ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും 2014 ലോകകപ്പോടെ ട്വന്‍റി 20 യില്‍ നിന്നും താരം നേരത്തെ വിരമിച്ചിരുന്നു.
ശ്രീലങ്കന്‍ ക്രിക്കറ്റിലെ പ്രതിഭകളുടെ പേരെടുത്താല്‍ ജയസൂര്യക്കും ഡിസില്‍വക്കും രണതുംഗക്കും മുരളിക്കുമെല്ലാം ശേഷമാകും സംഗക്കാരയിലെത്തുക. എന്നാല്‍ ലങ്കന്‍ ക്രിക്കറ്റിലുണ്ടായ മാറ്റങ്ങളുടേയും നേട്ടങ്ങളുടേയും കണക്കെടുത്താല്‍ ആദ്യം പറയേണ്ടത് സംഗക്കാരയുടെ പേരെന്ന് വാദിക്കാം. 1996 ല്‍ മികച്ച യുവതാരത്തിനുള്ള ട്രിനിറ്റി ലയണ്‍ അവാര്‍ഡിലൂടെ ആഭ്യന്തര ക്രിക്കറ്റിലും പിന്നീട് സിംബാംബാവെ എ ടീമിനെതിരായ സെഞ്ചുറി പ്രകടനത്തിലൂടെ ദേശീയ ടീമിലും സജീവമായ സംഗ നീണ്ട 15 വര്‍ഷമാണ് ലങ്കയ്ക്ക് കരുത്തായത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 8000, 9000, 10000, 11000, 12000 എന്നിവ വേഗത്തില്‍ മറികടന്നത് സംഗക്കാരയാണ്. ഒപ്പം 11 ഡബിള്‍ സെഞ്ചുറിയുമായി ബ്രാഡ്മാന്‍റെ തൊട്ടുപുറകിലും. വിക്കറ്റിന് പിന്നില്‍ ഗില്ലിയും ബുച്ചറും കയ്യടി വാങ്ങിയ സമയത്തും സംഗ ലങ്കയുടെ വിശ്വസ്തനായിരുന്നു. ഏറ്റവുമധികം ഏകദിന ക്യാച്ചും താരത്തിനു സ്വന്തം. ജയവര്‍ധനക്കൊപ്പം നേടിയ 624 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമധികം ഉയര്‍ന്ന കൂട്ടുകെട്ട്. ക്രിക്കറ്റ് ലോകം ഏറ്റവുമധികം ആസ്വദിച്ച കളിക്കൂട്ടുകാരും ഇവര്‍ തന്നെ. 2012 ല്‍ ഐസിസി വിസ്ഡണ്‍ ബഹുമതി നല്‍കി സംഗക്കാരയെ ആദരിച്ചിരുന്നു.