ന്യൂയോർക്ക്: അധികാരത്തിലിരുന്ന കാലത്തും അല്ലാതെയും നിരവധി ആരോപണങ്ങൾ നേരിട്ടയാളാണ് മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ളിന്റൺ. വൈറ്റ് ഹൗസ് മുൻ ജീവനക്കാരി മോണിക്ക ലെവിൻസ്‌കിയുമായി ചേർന്നുളള വിവാദം രാജ്യത്ത് വലിയ കോലാഹലമുണ്ടായി. ക്ളിന്റണെ ഇംപീച്ച് ചെയ്യാൻ ആലോചിക്കുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ.2001ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം രാജ്യത്തെ വിവിധ പൊതുപരിപാടികളിൽ സജീവമായിത്തന്നെ തുടരുന്ന ക്ളിന്റന്റെ അപൂർവ ചിത്രങ്ങൾ ഒരു ബ്രിട്ടീഷ് മാദ്ധ്യമം പുറത്തുവിട്ടിരിക്കുകയാണ്. 2002 സെപ്‌തംബറിൽ യുവതിയെ ഉപയോഗിച്ച് തന്റെ കഴുത്ത് മസാജ് ചെയ്യിക്കുന്ന ക്ളിന്റണിന്റെ ചിത്രമാണത്.
അമേരിക്കയിൽ വളരെ വിവാദമായ ജെഫ്രി എപ്‌സ്‌റ്റെയിൻ ലൈംഗിക അപവാദ കേസിൽ പീഡനം നേരിട്ട ഷാന്റെ ഡേവിസ് എന്ന യുവതിയാണ് ക്ളിന്റണിന് മസാജ് ചെയ്‌ത് കൊടുക്കുന്നത്. ജെഫ്രി എപ്‌സ്‌റ്റെയിനൊപ്പം പീഡന കേസിൽ കൂട്ടുപ്രതിയായിരുന്ന ഗിസ്‌ലെയിൻ മാക്‌സ്‌വെൽ പറഞ്ഞതനുസരിച്ചാണ് അദ്ദേഹത്തിന് മസാജ് ചെയ്‌ത് കൊടുത്തതെന്ന് ഷാന്റെ ഡേവിസ് പറയുന്നു. ക്ളിന്റൺ വളരെ മാന്യമായാണ് അന്ന് തന്നോട് പെരുമാറിയതെന്നും ഷാന്റെ ഓർക്കുന്നു.ജോ ബിഡനെ ഡെമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെടുന്നതിന് മുൻപ് ക്ളിന്റണിന്റെ ഈ ചിത്രങ്ങൾ പുറത്ത് വിട്ടത് രാഷ്‌ട്രീയ വാദപ്രതിവാദങ്ങൾക്കും അമേരിക്കയിൽ കാരണമായിട്ടുണ്ട്.