ജെറുസലേം: പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികളുണ്ടെന്നും ഇവരുമായി അമേരിക്കയ്ക്ക് വർഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയായ ഹൈം ഷെദ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ലോകരാജ്യങ്ങളിൽ ചർച്ചയാകുന്നത്. അന്യഗ്രഹ ജീവികളുടെ ഗലാക്ടിക് ഫെഡറേഷനുമായി അമേരിക്കയ്ക്ക് ചില ധാരണകളുണ്ട്.
ലോകത്തെ കുറിച്ച് അന്യഗ്രഹ ജീവികൾ ഗവേഷണം നടത്തിവരികയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.ഇത് ലോകത്തോട് വിളിച്ചു പറയാൻ ഒരുങ്ങിയ ട്രംപിനെ ഗലാക്ടിക് ഫെഡറേഷൻ തടഞ്ഞുവെന്നും ഹൈം ഷെദ് പറയുന്നു. ലോകത്തോട് ഇത് പറയാൻ സമയമായിട്ടില്ലെന്നും ഉചിതമായ സമയത്ത് ഇത് വെളിപ്പെടുത്താമെന്നുമാണ് ഫെഡറേഷൻ തീരുമാനിച്ചിരുന്നതെന്നും ഹൈം ഷെദ് വ്യക്തമാക്കി.ഇതിന് സമയം ആയിയെന്ന് തോന്നിയതിനാലാണ് ഇപ്പോൾ പറഞ്ഞതെന്നും ഷെദ് കൂട്ടിച്ചേർത്തു.അതേസമയം വെളിപ്പെടുത്തൽ വിവാദമായതോടെ സംഭവത്തിൽ പ്രതികരണവുമായി നാസ രംഗത്തെത്തി. അന്യഗ്രഹ ജീവികളും ജീവനുമാണ് നാസയുടെ പ്രധാനലക്ഷ്യമെന്നും എന്നാൽ ഇത് സംബന്ധിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി അധികൃതർ വ്യക്തമാക്കി.