കൊച്ചി : നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെ എസ് ആർ ടി സിയെ കമ്പനിയാക്കാനുള്ള നിർദ്ദേശവുമായി എം ഡി ബിജുപ്രഭാകർ. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ തുടർ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ കമ്പനിയാക്കി മാറ്റണമെന്നാണ് ഇന്ന് എം ഡിയും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ച നിർദ്ദേശം. കെ സ്വിഫ്റ്റ് എന്ന പേരിൽ കമ്പനിയുണ്ടാക്കാനാണ് സർക്കാർ നിർദ്ദേശം. കമ്പനിയെ അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനാ നേതാവിന്റെ പ്രതികരണം.
കെ എസ് ആർ ടി സിയെ ഇനി മൂന്ന് മാസം കൊണ്ട് രക്ഷിക്കാമെന്ന നിലപാട് ആർക്കും വിശ്വസനീയമല്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് എന്തിനാണ് കമ്പനിയുണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് സംഘടനാ പ്രതിനിധികളുടെ ചോദ്യം, എന്നാൽ കമ്പനിയെ തീർത്തും തള്ളിക്കളയാൻ തയ്യാറാല്ലെന്ന് നിലപാടിലാണ് സി ഐ ടി യു.
കിഫ്ബി പോലുള്ള സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാവണമെങ്കിൽ നിലവിൽ കെ എസ് ആർ ടി സിയെ പരിഗണിക്കില്ല. അതിനാൽ കെ എസ് ആർ ടി സിയെ കമ്പനിയാക്കി മാറ്റണമെന്നാണ് എം ഡിയുടെ നിലപാട്.
കഴിഞ്ഞ ദിവസം എം ഡി നടത്തിയ പത്രസമ്മേളനത്തിൽ അഴിമതിക്കാരായ ജീവനക്കാർക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ വലിയ എതിർപ്പുകളായിരുന്നു എം ഡിക്ക് എതിരെ ഉണ്ടായത്. തൊഴിലാളികളുമായി ബന്ധം വഷളായതിനെ തുടർന്ന് എം ഡി സ്ഥാനത്തുനിന്നും മാറേണ്ടിവന്ന ടോമിൻ തച്ചങ്കരിയുടെ അവസ്ഥ ബിജുപ്രഭാകറിനും ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ വിളിപ്പിച്ചതും വിവാദപ്രസ്താവനകൾ നടത്തരുതെന്നും ആവശ്യപ്പെട്ടത്.