സ്വന്തം ലേഖകൻ
കോട്ടയം : വേമ്പനാട് കായലിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളും, ബാഗുകളും വഞ്ചിയിൽ എത്തി സംഭരിക്കുന്ന രാജപ്പന് പ്രധാന മന്ത്രിയുടെ പ്രസംശ. ജന്മനാ വികലാംഗനായ വ്യക്തിയാണ് രാജപ്പൻ.
വേമ്പനാടു കായലിൽ ഒരു പഴയ വഞ്ചിയുമായി രാജപ്പൻ ദിവസവും എത്തും. കായലിൽ ആളുകൾ ബോട്ടുകളിലും വഞ്ചികളിലുമായി എത്തുന്ന വിനോദ സഞ്ചാരികളും മറ്റും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും ശേഖരിക്കും. കായലിനെ പ്ലാസ്റ്റിക്ക് മുക്തമാക്കാനുള്ള ഈ പ്രവർത്തനം ഏറെ വർഷങ്ങളായി രാജപ്പൻ മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കയാണ്.
വേമ്പനാട് കായൽ പ്ലാസ്റ്റിക്ക് മുക്തമാക്കാനുള്ള രാജപ്പന്റെ നിരന്തരമായ പ്രവർത്തനം ഏറെ ശ്ലാഘനീയമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മൻകീ ബാത്തിൽ പറഞ്ഞത്. ജന്മനാ ശാരീരക ബുദ്ധിമുട്ടനുഭവിക്കുന്ന രാജപ്പൻ രാജ്യത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
പ്രധാന മന്ത്രി മൻകീ ബാത്തിൽ അഭിനന്ദിക്കുമ്പോഴും രാജപ്പൻ വേമ്പനാട് കായലിലൂടെ വഞ്ചി തുഴഞ്ഞ് നിരുത്തരവാദിത്വത്തോടെ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്ന ജോലിയിൽ മുഴുകിയിരിക്കയായിരുന്നു.
മൻകീ ബാത്തിൽ പ്രധാനമന്ത്രി രാജപ്പനെ പ്രകീർത്തിച്ച വാർത്ത വന്നതോടെ രാജപ്പനെ കാണാനായി ആളുകൾ വേമ്പനാട് കായൽ പരിസരത്ത് എത്തിക്കൊണ്ടിരിക്കയാണ്.