സ്വന്തം ലേഖകൻ
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ പുറത്ത്. സുപ്രീം കോടതി ജസ്റ്റീസായിരുന്ന അരുൺ മിശ്രയുടെ ഫോണും പെഗാസസിലൂടെ ചോർത്തിയതായാണ് പുതിയതായി ദി വയർ അടക്കമുള്ള മാധ്യമക്കൂട്ടായ്മ പുറത്തുവിട്ടിരിക്കുന്നത്.
ജഡ്ജിക്ക് പുറമെ സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. 2010 സെപ്റ്റംബർ 18 മുതൽ 2018 സെപ്റ്റംബർ വരെ ജസ്റ്റീസ് അരുൺ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ഇപ്പോൾ ദ വയർ പുറത്തുവിട്ടിരിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര. നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാണ് ജസ്റ്റിസ് അരുൺ മിശ്ര. വിവാദമായ ഒട്ടനവധി കേസുകളിൽ അരുൺ മിശ്ര വിചാരണ നടത്തുകയും. വിവാദപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു.
2020 സെപ്തംബറിലാണ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചു. ഇതിനു മുൻപുള്ള കാലത്ത് ഇദ്ദേഹം ഉപയോഗിച്ച നമ്പറാണ് ചോർത്തപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം.
പട്ടികയിൽ സുപ്രീം കോടതിയിലെ ഏറ്റവും തന്ത്രപ്രധാനമായ റിട്ട് സെക്ഷനിലെ രണ്ട് രജിസ്ട്രാർമാർ നമ്പറുകൾ ഇപ്പോൾ പുറത്തുവന്ന പട്ടികയിലുണ്ട്. റിപ്പോർട്ട് പ്രകാരം എൻ കെ ഗാന്ധി, ടി ഐ രാജ്പുത് എന്നിവരുടെ നമ്പറുകളാണുള്ളത്. ഇവരിൽ എൻ കെ ഗാന്ധി സർവീസിൽ നിന്നും വിരമിച്ചു. അതേസമയം, രാജ്പുത് ഇപ്പോഴും ജോലിയിലുണ്ട്. ഇവരുടെ ഫോണുകൾ പരിശോധിച്ചു വരികയാണ്. അതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് സ്ഥിരീകരിക്കുന്നത്.
അതിന് പുറമെ, സുപ്രീംകോടതിയിലെ പല അഭിഭാഷകരുടെ ഫോണുകളും ചോർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അഗസ്റ്റ വെസ്റ്റ്ലാന്റ് കേസിൽ കിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകൻ ആയ ആൾജോ ജോസഫിന്റെ ഫോണും പെഗാസസ് സ്പൈവേർ ഉപയോഗിച്ച് ചോർത്തപ്പെട്ടിട്ടുണ്ട്. മലയാളി അഭിഭാഷകനാണ് ആൾജോ. മുൻ അറ്റോർണി ജനറൽ മുഗുൾ റോത്തഖിയുടെ ജൂനിയർ അഭിഭാഷകൻ തങ്കദുരെയുടെ ഫോണും ചോർത്തിയെന്നാണ് റിപ്പോർട്ട്.