![cpm](https://i0.wp.com/keralatimes.com/wp-content/uploads/2021/08/cpm.gif?resize=696%2C348&ssl=1)
തിരുവനന്തപുരം: സി പി എം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിൻ മേൽ ഇന്ന് സംസ്ഥാന സമിതി യോഗത്തിൽ ചർച്ച. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകും സംസ്ഥാന സമിതി യോഗത്തിൽ കരട് റിപ്പോർട്ട് അവതരിപ്പിക്കുക. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ നാലു വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിന് രണ്ട് ഭാഗങ്ങൾ ആണുള്ളത്.
സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം സമിതി റിപ്പോർട്ട് അന്തിമ രൂപം നൽകും. പാർട്ടിയിൽ വിഭാഗീയത അവസാനിച്ചെന്ന് പറയുന്ന കരട് റിപ്പോർട്ട് പക്ഷേ സംഘടനാ പ്രശ്നങ്ങൾ ബാക്കിയുണ്ടെന്ന് ചൂണ്ടികാട്ടുന്നു. വിഭാഗിയത അവസാനിച്ചെങ്കിലും ചില ജില്ലകളിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നെന്ന് കരട് റിപ്പോർട്ട് പറയുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് കൂടുതലായും സംഘടനാ പ്രശ്നങ്ങൾ ഉള്ളതെന്നാണ് കരട് റിപ്പോർട്ട് പറയുന്നത്.
സി പി എം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ കൊച്ചിയിൽ തകൃതിയാണ്. നഗരം സമ്മേളനത്തിന് മുന്നോടിയായി ചുവപ്പണിയുകയാണ്. സമ്മേളനത്തിനുള്ള ഏരിയാതല ഫണ്ട് പിരിവ് പൂർത്തിയായി. കൊച്ചി നഗരത്തിൽ എവിടെ നോക്കിയാലും ചെങ്കൊടി കാണാം. ഒപ്പം കാറൽ മാക്സിൻറെയും ചെഗുവേരയുടെമെല്ലാം ചിത്രങ്ങളും ഉണ്ട്. 37 വർഷത്തിന് ശേഷമെത്തുന്ന സംസ്ഥാന സമ്മേളനത്തിനായി എറണാകുളത്തെ ഒരുക്കുകയാണ് സി പി എം ജില്ല കമ്മിറ്റി.
കൊച്ചി നഗരത്തിലെങ്ങും കട്ടൗട്ടറുകൾ ഉയർന്നു കഴിഞ്ഞു. നേതാക്കളുടെ ചിത്രങ്ങൾ മതിലുകളിലും ചുവരുകളിലുമെല്ലാം ആലേഖനം ചെയ്യുന്നതാണ് ഇത്തവണത്തെ ഹൈലൈറ്റ്. മാർച്ച് ഒന്ന് മുതൽ നാല് വരെ കൊച്ചി മറൈൻ ഡ്രൈവിലാണ് സംസ്ഥാന സമ്മേളനം. ഇതിനായി ഇവിടെ കൂറ്റൻ പന്തൽ ഉയരുന്നു. സമ്മേളന വേദിയോടു ചേർന്ന് സെമിനാർ, ചരിത്ര പ്രദർശനം, കലാപരിപാടികൾ എന്നിവയുണ്ടാകും.
വിമർശനത്തിന് വഴിയൊരുക്കാതെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാകും സംസ്ഥാന സമ്മേളനമെന്ന് നേതൃത്വം ആവർത്തിക്കുന്നു. 1,500 പേരെ മാത്രം പങ്കടുപ്പിച്ചാകും പൊതുസമ്മേളനം. വെർച്വലായി അഞ്ച് ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. സമ്മേളനത്തിനായുള്ള ബ്രാഞ്ച് തല പിരിവ് നേരത്തെ പൂർത്തിയായിരുന്നു. ഏരിയ തലത്തിൽ പിരിച്ച തുകയും ജില്ല കമ്മിറ്റികൾ ഏറ്റുവാങ്ങി സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവയ്ക്കേണ്ടതില്ലെന്ന് ഇക്കഴിഞ്ഞ പതിനൊന്നാം തിയതി ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. മാർച്ച് ഒന്നു മുതൽ നാലുവരെയുള്ള തിയതികളിൽ നേരത്തെ തീരുമാനിച്ച പ്രകാരം സംസ്ഥാന സമ്മേളനം നടത്താമെന്നായിരുന്നു സിപിഎം നേതൃത്വം തീരുമാനിച്ചത്. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതു സമ്മേളനത്തിൽ ആളുകളുടെ എണ്ണവും നിയന്ത്രിക്കും. സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസിൻറെ തീയതിക്കും മാറ്റമുണ്ടാക്കേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അന്ന് തീരുമാനിച്ചുരുന്നു