തിരുവനന്തപുരം: ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭയിൽ തീരുമാനം. 2019ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിവാദ ഉത്തരവാണ് തിരുത്തുന്നത്. ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
വനങ്ങളോട് ചേർന്നുള്ള ഒരുകിലോമീറ്റർ ചുറ്റളവ് പ്രത്യേക സംരക്ഷണ മേഖലയായി പരിഗണിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ലാണ് പുറത്തിറങ്ങിയത്. ഈ ഉത്തരവിൽ ജനവാസ മേഖലയ്ക്ക് ഇളവില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ബഫർ സോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവാദ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭയിൽ തീരുമാനമായത്.
വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റർ വരെ ചുറ്റളവ് ബഫർസോണായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി വിധിയാണ് വ്യാപക പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ചിരിക്കുന്നത്. പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും അടക്കം സുപ്രീംകോടതി ഉത്തരവിനെതിരെ രംഗത്തുവന്നിരുന്നു.