പാലക്കാട്: സി പി എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊലചെയ്യപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 19 അംഗ അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചത്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷാജഹാൻറെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആർ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും എഫ്ഐആറിൽ പറയുന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്ന് എസ് പി പറഞ്ഞു.