കോട്ടയം: വൈക്കം തലയാഴത്ത് ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് ജീവനൊടുക്കിയത്. ബാങ്ക് അധികൃതർ വീടും സ്ഥലവും അളന്ന് പോയതിനു ശേഷമായിരുന്നു കാർത്തികേയൻ ജീവനൊടുക്കിയത്.
കാർത്തികേയന് തോട്ടകം സഹകരണ ബാങ്കിൽ 17 ലക്ഷം രൂപ വായ്പ കുടിശികയുണ്ടായിരുന്നു. 2014 ൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതോടെയാണ് ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചത്. രാവിലെ കാർത്തികേയന്റെ വീട്ടിലെത്തിയ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകുകയും വീടും സ്ഥലവും അളക്കുകയും ചെയ്തു. ഇവർ മടങ്ങിയതിനു ശേഷം കാർത്തികേയൻ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഈ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. വായ്പ കുടിശിക തിരിച്ചടവിന് ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ തിരിച്ചടവിന് മതിയായ സാവകാശം നൽകിയെന്നാണ് ബാങ്കിന്റെ വാദം.