ഗാസിയാൻടെപ്: തുർക്കിയിലും സിറിയയിലും വൻ നാശം വിതച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 17,500 കടന്നു. തുർക്കിയിൽ മാത്രം ഇതുവരെ 14,000 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
അമ്പതിനായിരത്തിലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും പല മടങ്ങ് ഉയരുമെ ന്നാണു വിലയിരുത്തൽ. ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി നാല് ബില്യൺ (4,000,000,000) ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റെ കണക്കുകൾ പറയുന്നത്.
പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിനു വിഘാതം സൃഷ്ടിച്ചിരിക്കുകയാണെങ്കിലും ആയിരക്കണക്കിനു രക്ഷാപ്രവർത്തകർ, ഓരോ ജീവനും രക്ഷപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുന്നു. രണ്ടു ഡസനിലേറെ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരാണ് തുർക്കിയിലെ രക്ഷാസംഘത്തിനൊപ്പം പ്രവർത്തിക്കുന്നത്. ഇ ന്ത്യയിൽനിന്ന് എൻഡിആർഎഫിന്റെ മൂന്നാം സംഘം ഇന്നലെ രാത്രി തുർക്കിയിലെത്തി.
നേരത്തേ ഇവിടെയെത്തിയ രണ്ടു സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുവരികയാണ്. ഭൂകമ്പത്തിനിടെ ബംഗളൂരു സ്വദേശിയെ കാണാതായി. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലെത്തിയതായിരുന്നു ഇദ്ദേഹം. 10 ഇന്ത്യക്കാർ തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മ ന്ത്രാലയം അറിയിച്ചു.