ന്യൂഡൽഹി: പീരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജസ്രോതസുകൾ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ പത്താം ക്ളാസിന്റെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാനാണെന്നാണ് എൻ സി ഇ ആർ ടിയുടെ വിശദീകരണം.
പരിസ്ഥിതി സുസ്ഥിരത, ജനാധിപത്യത്തിലുള്ള വെല്ലുവിളി, രാഷ്ട്രീയ പാർട്ടികൾ, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും എന്നിവ സംബന്ധിച്ച പാഠഭാഗങ്ങളും പത്താം ക്ളാസ് പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം, പരിണാമ സിദ്ധാന്തം എന്നീ ഭാഗങ്ങൾ മുൻപ് ഒഴിവാക്കിയിരുന്നു.
പരിണാമ സിദ്ധാന്തം പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 1800ൽ അധികം ശാസ്ത്രജ്ഞരും അദ്ധ്യാപകരും ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു. എന്നാൽ വിമർശനങ്ങളെല്ലാം കുപ്രചരണങ്ങളാണ് എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രതികരിച്ചത്.
‘കൊവിഡ് കാരണം, വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി കോഴ്സുകളുടെ യുക്തിപരമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഡാർവിന്റെ സിദ്ധാന്തം എല്ലാ വെബ്സൈറ്റുകളിലും ലഭ്യമാണ്. പന്ത്രണ്ടാം ക്ലാസ് സിലബസിലും ഡാർവിന്റെ സിദ്ധാന്തം പഠിക്കാനുണ്ട്. അതിനാൽ അത്തരം തെറ്റായ പ്രചരണങ്ങൾ നടത്തരുത്.’- എന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സുഭാസ് സർകാർ വ്യക്തമാക്കിയത്.