തിരുവനന്തപുരം: ഇനിമുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ മദ്ധ്യവേനലവധി ഏപ്രിൽ ആറിനായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ഏപ്രിൽ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസങ്ങൾ പഠനത്തിനായി ലഭിക്കാനാണ് അവധി ദിവസങ്ങളിൽ മാറ്റം വരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്നത് ജൂൺ ഒന്നിന് തന്നെയായിരിക്കും.

അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഈയാഴ്‌ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി ചേരും. അദ്ധ്യാപകരുടെ കുറവുള്ളിടത്ത് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ളാൻ ഫണ്ടും ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവിൽ 1300ഓളം സ്‌കൂളുകൾക്ക് ഭൗതിക വികസനം ഒരുക്കാൻ സാധിച്ചു.

എട്ടുമുതൽ പന്ത്രണ്ടാം ക്ളാസിസുവരെയുള്ള 45,000 ക്ളാസ് മുറികൾ സാങ്കേതികവിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് സൗകര്യം ലഭ്യമാക്കി. ആധുനിക സാങ്കേതികവിദ്യ ക്ളാസ് മുറിയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനായി സമഗ്ര പോർട്ടൽ സജ്ജമാക്കി.

അക്കാഡമിക് രംഗത്ത് മികവിനായി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി പ്രത്യേകം പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാഡമിക് മാസ്റ്റർ പ്ളാൻ തയ്യാറാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here