പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി: റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർദാൻ രണ്ടാം തവണയും ഹൗസ് സ്പീക്കർ സ്ഥാനം നേടുന്നതിൽ പരാജയപ്പെട്ടു. ഇന്നലെ അദ്ദേഹത്തെ പിന്തുണയ്ക്കാത്ത 20 പേരെ അപേക്ഷിച്ച് 22 റിപ്പബ്ലിക്കൻമാർ ബുധനാഴ്ച അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. അതേസമയം ഇന്ന് രാത്രി മൂന്നാമത്തെ വോട്ട് നടക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ജോർദാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനാൽ തിങ്കളാഴ്ച വരെ സഭ നേതാവില്ലാതെ തുടരുമെന്ന് ഉറപ്പായി.
തോറ്റാലും മത്സരത്തിൽ തുടരാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ഒഹായോ റിപ്പബ്ലിക്കൻ പറഞ്ഞു. രണ്ടാം തവണ നടന്ന വോട്ടെടുപ്പിൽ ജെഫ്രിസ് (ഡി)(212) റിപ്പബ്ലിക്കൻ സ്ഥാനാത്ഥികളായ ജോർദാൻ (199), സ്കാലിസ്(7 ), മക്കാർത്തി(5) മറ്റുള്ളവർ (10) വോട്ടുകൾ കരസ്ഥമാക്കി .
അതേസമയം, ഇടക്കാല സ്പീക്കർ പാട്രിക് മക്ഹെൻറിയുടെ അധികാരങ്ങൾ വിപുലീകരിക്കുന്നതിനുള്ള പ്രത്യേക പ്രമേയത്തിനുള്ള നിർദേശം ചില റിപ്പബ്ലിക്കൻമാർ മുൻപോട്ട് വെച്ചു. ഒരാൾ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെടണമെങ്കിൽ മുഴുവൻ സഭയിലും ഭൂരിപക്ഷം ആവശ്യമാണ്.
കെവിൻ മക്കാർത്തിയുടെ ചരിത്രപരമായ പുറത്താക്കലിന് ശേഷം രണ്ടാഴ്ചയായി സ്പീക്കറില്ലാതെ കിടന്ന സഭ ഫലപ്രദമായി മരവിപ്പിച്ചിരിക്കുകയാണ്. നവംബർ പകുതിയോടെ കോൺഗ്രസ് ഗവൺമെന്റ് ഫണ്ടിംഗ് സമയപരിധി അഭിമുഖീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുക്രെയിൻ പ്രതിസന്ധിയും ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഗുരുതരമായ അവസ്ഥ.