![Rustam-singh](https://i0.wp.com/keralatimes.com/wp-content/uploads/2023/10/Rustam-singh.jpg?resize=696%2C382&ssl=1)
മധ്യപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ റുസ്തം സിങ് പാർട്ടി വിട്ടു. മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ മുൻ മന്ത്രിയുടെ രാജി ബിജെപിക്ക് വലിയ ഷീണമാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയ്ക്ക് അയച്ച കത്തിൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
റുസ്തം സിങ്ങിന്റെ മകൻ രാകേഷ് സിങ് ബിഎസ്പി സ്ഥാനാർഥിയായി മൊറേന മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നുണ്ട്. ഗ്വാളിയോർ-ചമ്പൽ മേഖലയിൽ നിന്നുള്ള ഗുർജാർ നേതാവാണ് റുസ്തം സിങ്. 2003ൽ ഐപിഎസ് പദവി ഉപേക്ഷിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 2003-2008, 2013-2018 കാലഘട്ടങ്ങളിൽ എംഎൽഎ ആയിരുന്നു.
2003 മുതൽ 2008 വരെയും 2015 മുതൽ 2018 വരെയും രണ്ടു തവണ മന്ത്രിയായി. മൊറേനയിൽ മകനുവേണ്ടി പ്രചാരണം നടത്തുന്നതിന് അദ്ദേഹം ബിജെപി വിട്ടേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.