ഗോഡ്സെ പ്രകീർത്തന പരാമർശവുമായി ബന്ധപ്പെട്ട കേസിൽ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇന്ന് ഹാജരാവില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് പൊലിസിനെ അറിയിച്ചു.
ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്ന ഷൈജ ആണ്ടവന്റെ കമന്റിനെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ മൊഴി നൽകിയിരുന്നു. മനപൂർവ്വം ആരെയും അവഹേളിക്കാനല്ല കമൻ്റിട്ടത് എന്നും കാലിക്കറ്റ് എൻഐടി പ്രൊഫസർ കുന്ദമംഗലം പൊലീസിനു മൊഴിനൽകി. ഷൈജ ആണ്ടവൻ്റെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാവണമെന്ന് പൊലീസ് ഷൈജ ആണ്ടവനോട് ആവശ്യപ്പെട്ടിരുന്നു.
എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നുവെങ്കിലും, ഷൈജ ആണ്ടവൻ അവധിയിൽ പ്രവേശിച്ചതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തത്.