കാർഷിക മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര നയങ്ങൾക്കെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായി രാവിലെ 10 മണിയോടെ മാർച്ച് ആരംഭിക്കും. താങ്ങുവില സംബന്ധിച്ച് കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി നടത്തിയ ചർച്ച പാളിയ സാഹചര്യത്തിലാണ് കർഷകർ സമരവുമായി മുന്നോട്ടു പോകുന്നത്. സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിൽ ഇരുന്നോളം കർഷക സംഘടനകൾ ആണ് ഡൽഹി വളയൽ സമരത്തിൽ പങ്കെടുക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്ടറുകൾ മാർച്ചിനായി അണിനിരത്തിയിട്ടുണ്ട്.
രണ്ട് വർഷം മുന്‍പ് നടന്ന കർഷക സമരത്തിലെ സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഹരിയാന, ഡൽഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണുള്ളത്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻർനെറ്റ് നിരോധനവും ഏർപ്പെടുത്തി. ഡൽഹിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിര്‍ത്തികള്‍ അടച്ചു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും റോഡിൽ ഇരുമ്പാണികൾ നിരത്തുകയും ചെയ്തു.