ന്യൂഡൽഹി∙ മര്യാദ കാണിച്ചില്ലെങ്കിൽ ഇന്ത്യൻ നഗരങ്ങളായ ഡൽഹിയ്ക്കും മുംബൈയ്ക്കും ഹിരോഷിമയുടെയും നാഗസാക്കിയുടെയും അവസ്ഥയായിരിക്കുമെന്ന് പാക്ക് രഹസ്വാന്വേഷണ ഏജൻസിയായ ഐഎസ്ഐ മുൻ മേധാവിയുടെ ഭീഷണി ട്വീറ്റ്. ഐഎസ്ഐ മുൻ മേധാവിയായ ഹമീദ് ഗുല്ലിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലാണ് ഇന്ത്യയ്ക്കെതിരെയുള്ള ഭീഷണിയുള്ളത്. ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് സൈന്യം ആണവായുധം പ്രയോഗിച്ചതിന്റെ എഴുപതാം വാർഷികം ആചരിക്കുന്ന ദിനത്തിലാണ് ഐഎസ്ഐ മുൻ മേധാവിയുടെ ഭീഷണി ട്വീറ്റെന്നത് ശ്രദ്ധേയമാണ്.
അതേസമയം, ഗുല്ലിന്റെ പേരിലുള്ള ഈ ട്വിറ്റർ അക്കൗണ്ട് യഥാർഥമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ അതിന്റെ വഴികൾ ശരിയാക്കുക. അല്ലെങ്കിൽ ഡൽഹിയും മുംബൈയും ആധുനിക ഹിരോഷിമയും നാഗസാക്കിയുമാക്കാൻ മടക്കില്ല. സൂക്ഷിക്കുക – ഇതായിരുന്നു ഗുല്ലിന്റെ പേരിൽ വന്ന ട്വീറ്റ്.
ഇന്ത്യയ്ക്കെതിരെ ഭീഷണി സന്ദേശങ്ങളുമായി ജനറൽ ഹമീദ് ഗുൽ രംഗത്തെത്തുന്നത് ഇതാദ്യമല്ല. പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യൻ സർക്കാർ അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്നാരോപിച്ച് മുൻപും ഇയാൾ രംഗത്തെത്തിയിരുന്നു. കശ്മീർ ജനതയോടുള്ള ഇന്ത്യയുടെ സമീപനം ശരിയല്ലെന്നും ഇയാൾ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ഒരു അഭിമുഖത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുൽ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ആരാണീ നരേന്ദ്ര മോദി? ഞങ്ങൾക്കു മുന്നിൽ അയാളൊന്നുമല്ല. ദൈവാനുഗ്രഹം കൊണ്ട് ഇന്ത്യയെ കഷ്ണങ്ങളാക്കുന്നതിനുള്ള എല്ലാ വിദ്യകളും പാക്കിസ്ഥാന്റെ കൈവശമുണ്ട് – ഗുൽ പറഞ്ഞു. ഇന്ത്യയോട് മൃദുസമീപനം പുലർത്തുകയാണെന്നാരോപിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും ഗുൽ വിമർശിച്ചിരുന്നു.