മനാമ: വെസ്റ്റ്ബാങ്കിലെ ഇസ്രയേലി കുടിയേറ്റങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബഹ്റൈനിൽ അനുവദിക്കില്ലെന്ന് സർക്കാർ വാർത്താ ഏജൻസി ബിഎൻഎ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിൽ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളും അധിനിവേശ പ്രദേശങ്ങളായ വെസ്റ്റ്ബാങ്കിലും ഗോലാൻ കുന്നുകളിലും ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളും തമ്മിൽ ബഹ്റൈൻ വേർതിരിവ് കാണുന്നില്ലെന്ന് കഴിഞ്ഞദിവസം വ്യവസായ, വാണിജ്യ മന്ത്രി സയിദ് ബിൻ റഷീദ് പറഞ്ഞത് തിരുത്തിയാണ് പുതിയ പ്രസ്താവന. പലസ്തീൻ വിദേശമന്ത്രി റിയാദ് അൽ മാലികി ബഹ്റൈൻ വിദേശമന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയെ വിളിച്ച് പ്രതിഷേധം അറിയിച്ചപ്പോൾ അദ്ദേഹം വാണിജ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരുന്നു. പ്രസ്താവന ദുർവ്യാഖ്യാനിച്ചതാണ് എന്നാണ് ഇപ്പോൾ ഔദ്യോഗിക വിശദീകരണം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താൽപ്പര്യപ്രകാരം സെപ്തംബർ 15ന് ബഹ്റൈനും യുഎഇയും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. ഇസ്രയേലിലെയും കുടിയേറ്റ കേന്ദ്രങ്ങളിലെയും ഉൽപ്പന്നങ്ങൾ ലോകം പൊതുവിൽ രണ്ടായി കാണുമ്പോൾ രണ്ടിനും ഒരേ പരിഗണന നൽകാൻ കഴിഞ്ഞമാസം ട്രംപ് സർക്കാർ തീരുമാനിച്ചിരുന്നു.