ജോർജിയ : നവംബർ തിരഞ്ഞെടുപ്പിൽ ഇതുവരെ പരാജയം അംഗീകരിക്കാത്ത ട്രംപിന്റെ നിലപാടിനോടു ഭൂരിപക്ഷം കോൺഗ്രസ് അംഗങ്ങളും യോജിക്കുന്നുവെന്ന് പുതിയ സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വാഷിംഗ്ടൺ പോസ്റ്റ് സംഘടിപ്പിച്ച സർവ്വേയിൽ 249 കൺഗ്രഷണൽ റിപ്പബ്ളിക്കൻസ് പങ്കെടുത്തു. ഇതിൽ 25 പേർ മാത്രമാണ് ബൈഡന്റെ വിജയം അംഗീകരിക്കുന്നതായി അഭിപ്രായപ്പെട്ടത്. ഭൂരിപക്ഷം അംഗങ്ങളും സർവ്വേയുമായി നിസ്സഹകരിക്കുകയായിരുന്നു. എന്നാൽ ഇതിൽ 2 പേർ അറിഞ്ഞോ അറിയാതെയോ ട്രംപ് വിജയിച്ചതായി അറിയിക്കുകയും ചെയ്തു. ജോർജിയയിൽ നിർണായക യു എസ് സെനറ്റ് റൺ ഓഫ് മൽസരങ്ങൾ നടക്കാനിരിക്കെ ട്രംപിന്റെ നിലപാട് തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് റിപ്പബ്ളിക്കൻ പാർട്ടി ഭയപ്പെടുന്നത് .ഇവിടെ റിപ്പബ്ളിക്കൻ പാർട്ടിക്ക് വിജയം അനിവാര്യമാണ്.
യു.എസ്. സെനറ്റിൽ നിലവിൽ 50 റിപ്പബ്ളിക്കൻസും 48 ഡെമോക്രാറ്റുകളുമാണ്. ജോർജ്ജിയയിൽ നടക്കുന്ന രണ്ടു യു.എസ്. സെനറ്റ് മൽസരങ്ങളിലും ഡമോക്രാറ്റിക്ക് പാർട്ടി വിജയിച്ചാൽ സെനറ്റിൽ 50-50 എന്ന നിലയിൽ വൈസ് പ്രസിഡന്റിന്റെ വോട്ടിന്റെ ബലത്തിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് വിജയം നേടാം. ഒരു സീറ്റ് റിപ്പബ്ളിക്കൻ പിടിച്ചാൽ യു.എസ്. സെനറ്റിൽ റിപ്പബ്ളിക്കൻ പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടും. മൈക്ക് പെൻസും ട്രംപും ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും വോട്ടർമാർ അനുകൂലിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു.