ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായും കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്പദ്‌പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രഖ്യാപിച്ച ആത്മനിർഭർ പാക്കേജിന്റെ തുടർച്ചയായും കേന്ദ്രസർക്കാർ കൂടുതൽ അനുകൂല്യങ്ങൾ വൈകാതെ പ്രഖ്യാപിച്ചേക്കും. അഞ്ചു പ്രധാന മേഖലകൾക്കാണ് ആനുകൂല്യങ്ങൾ ആലോചിക്കുന്നതെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു. അതേസമയം, ഏതൊക്കെ മേഖലകളാണ് അവയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഉത്‌പാദനവുമായി ബന്ധപ്പെടുത്തിയാകും ആനുകൂല്യങ്ങൾ. കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിക്കുകയും ലക്ഷ്യമാണ്. ഇലക്‌ട്രോണിക്‌സ് ഉത്‌പന്ന നിർമ്മാണ മേഖലയ്ക്ക് സമാന ആനുകൂല്യം അഞ്ചുവർഷത്തേക്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മൊബൈൽഫോൺ, ഇലക്‌ട്രോണിക് ഘടകങ്ങൾ എന്നിവയുടെ നിർമ്മാണം ഇന്ത്യയിൽ നടത്തുന്നതിനാണിത്. ഔഷധങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണ കമ്പനികൾക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.നടപ്പുവർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്രീവ് 10 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കുകയും വളർച്ചാ ഇടിവിന്റെ ആഘാതം കുറയ്ക്കുകയുമാണ് ആത്മനിർഭർ പാക്കേജിന്റെ ലക്ഷ്യം.