ന്യൂയോർക്: ഇന്ത്യന്‍വംശജരായ ദമ്പതിമാരേയും മകളേയും യുഎസ് മസാച്ചുസെറ്റ്സിലെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. രാകേഷ് കമല്‍ (57), ഭാര്യ ടീന(54), മകള്‍ അരിയാന(18) എന്നിവരെ ബോസ്റ്റണ് സമീപത്തുള്ള വസതിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നോര്‍ഫോക് ജില്ലാ അറ്റോര്‍ണി മൈക്കല്‍ മോറിസെ അറിയിച്ചു.
ഇവരുടെ താമസസ്ഥലത്താണ് മൂന്നുപേരുടെയും മൃതദേഹം കണ്ടത്. കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാകേഷിന്റെ മൃതദേഹത്തിനടുത്ത് തോക്ക് കണ്ടെത്തിയതായി ജില്ലാ അറ്റോർണി മൈക്കൽ മോറിസെ അറിയിച്ചു.
അതേസമയം, വെടിയേറ്റാണോ മൂവരും മരിച്ചതെന്ന കാര്യം മോറിസെ വ്യക്തമാക്കിയില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പുറത്തുനിന്ന് ആരെങ്കിലും വന്ന് കൊലപ്പെടുത്തിയതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മരണകാരണം വ്യക്തമാകണമെങ്കില്‍ മെഡിക്കല്‍ പരിശോധനാഫലം പുറത്തുവരേണ്ടതുണ്ട്. രണ്ട് ദിവസമായി രാകേഷിന്റേയോ കുടംടുംബത്തിന്റേയോ വിവരമൊന്നുമില്ലാത്തതിനാല്‍ തിരക്കിയെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സമീപകാലത്തായിദമ്പതികൾക്ക് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോവറിൽ50 ലക്ഷം ഡോളർ വിലമതിക്കുന്ന വസതിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ടീനയും ഭർത്താവും എഡുനോവ എന്ന പേരിലുള്ള വിദ്യാഭ്യാസ കമ്പനി നടത്തിയിരുന്നു. രണ്ടുദിവസമായി ഇവരെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് ബന്ധു വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കുടുംബത്തിന്റെ 50 ലക്ഷം ഡോളർ വിലമതിക്കുന്ന ആഡംബര വീട് ഒരുവർഷം മുമ്പ് ജപ്തി ചെയ്യപ്പെട്ടിരുന്നു. തുടർന്ന് വീട് 30 ലക്ഷം ഡോളറിന് വിൽക്കാൻ ദമ്പതികൾ നിർബന്ധിതരായി. രേഖകൾ പ്രകാരം ഇവർ 2019ലാണ് 40 ലക്ഷം ഡോളർ മൂല്യമുള്ള 11കിടപ്പുമുറികളുള്ള 19,000 ചതുരശ്ര അടി വരുന്ന വസതി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. 2016ൽ തുടങ്ങിയ എഡ്യുനോവ കമ്പനി 2021ൽ പിരിച്ചുവിട്ടു. കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസറായിരുന്നു ടീന. ഡൽഹി യൂനിവേഴ്സിറ്റിയിലും ഹാർവാർഡ് യൂനിവേഴ്സിറ്റിയിലുമാണ് ടീന പഠിച്ചത്.
രാകേഷ് ബോസ്റ്റൺ യൂനിവേഴ്സിറ്റി, എം.ഐ.ടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്റ്, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്. എഡ്യുനോവയിലെത്തും മുമ്പ് രാകേഷ് നിരവധി വിദ്യാഭ്യാസ കൺസൽട്ടിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ കമ്പനി പാപ്പരായി എന്നു കാണിച്ച് ദമ്പതികൾ ഹരജി നൽകിയിരുന്നു. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ കേസ് തള്ളുകയായിരുന്നു. അമേരിക്കൻ റെഡ്ക്രോസിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു ടീന. ദമ്പതികളുടെ മകളായ അരിയാന വെർമോണ്ടിലെ മിഡിൽബറി കോളജിലെ വിദ്യാർഥിനിയായിരുന്നു.